2015, ജനുവരി 24, ശനിയാഴ്‌ച

പി.കെ. ചിരിക്കുമ്പോള്‍ ...



ആവിഷ്കാര സ്വാതന്ത്ര്യവും പാരമ്പര്യ വിശ്വാസങ്ങളും പരസ്പരം കൊമ്പു കോര്‍ക്കുന്ന കാഴ്ചയ്ക്ക് ചരിത്രം എന്നും സാക്ഷിയായി നിന്നിട്ടുണ്ട്. ഇത്തരം കളങ്കിത മുഹൂര്‍ത്തങ്ങള്‍ക്ക് കാലദേശഭേദങ്ങള്‍ ഒരിക്കലും ഒരു പരിമിതിയായിരുന്നിട്ടില്ല. 1898-ല്‍ അന്നത്തെ വിശ്വോത്തര ചിത്രകാരനായിരുന്ന രാജാ രവി വര്‍മ്മയ്ക്കെതിരെയും ഉയര്‍ന്നിരുന്നു അസഹിഷ്ണതയുടെ അസ്വാരസ്യങ്ങള്‍. ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ക്ക്  രവി വര്‍മ്മ മനുഷ്യ മുഖങ്ങള്‍ വരച്ചു എന്നതായിരുന്നു ഒരു പറ്റം ഹിന്ദുക്കള്‍ അദ്ദേഹത്തിനു മേല്‍ ചാര്‍ത്തിയ കുറ്റം. തന്നെയുമല്ല രവി വര്‍മ്മ ചിത്രങ്ങളില്‍ അശ്ലീലതയുണ്ടെന്ന ആരോപണവും പ്രബലമായിരുന്നതിനാല്‍ കോടതി വരെ കയറേണ്ടതായ ദുര്‍ഗ്ഗതിയുണ്ടായി അദ്ദേഹത്തിന്. എന്നിട്ടും തന്റെ സ്വാതന്ത്ര്യത്തിനു മേല്‍ കുതിര കയറുവാന്‍ ആര്‍ക്കു മുന്നിലും അദ്ദേഹം നിന്നു കൊടുത്തില്ല. കേസു കൈകാര്യം ചെയ്ത മുംബൈ കോടതി ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞ്  അദ്ദേഹത്തെ കുറ്റ വിമുക്തനാക്കുകയാണു ചെയ്തത്.   കാലം ചെന്നപ്പോള്‍ രവി വര്‍മ്മ വരച്ച ചിത്രങ്ങള്‍ പ്രചുരപ്രചാരം നേടുകയും ദൈവങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊരു മുഖവുമില്ലാത്ത വിധം  അവയെല്ലാം ഭക്തമാനസങ്ങളില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു എന്നതൊരു വിരോധാഭാസമായി തോന്നാം.

ജനാധിപത്യത്തിനും അതു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നില കൊള്ളുന്നു എന്നുദ്ഘോഷിക്കുന്ന ഇന്ത്യയില്‍ ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ക്കു നേരെ നടക്കുന്ന കയ്യേറ്റങ്ങള്‍ നിരവധിയാണ്. ചിത്രരചനയായാലും, പുസ്തകങ്ങളായാലും, സിനിമയായാലും തങ്ങള്‍ക്കു രുചിക്കാത്തത് മറ്റാരും തൊടരുത് എന്നു പറയാന്‍ തക്ക വണ്ണം ബുദ്ധിമാന്ദ്യം വന്ന ഒരു പറ്റം ആള്‍ക്കാര്‍ തങ്ങളുടെ ഇംഗിതങ്ങള്‍ ബലപ്രയോഗങ്ങള്‍ വഴി മറ്റുള്ളവരുടെ മേള്‍ അടിച്ചേല്‍പ്പിക്കുന്ന കാഴ്ചകള്‍ ഏറി വരികയാണ്.  വന്നു വന്ന്, അതിപ്പോള്‍ എത്തി നില്‍ക്കുന്നത്  വിധു വിനോദ് ചോപ്ര  നിര്‍മ്മിച്ച് രാജ് കുമാര്‍ ഹീരാനി സംവിധാനം ചെയ്ത പി.കെ. എന്ന ഹിന്ദി സിനിമയ്ക്കു മുന്നിലാണ്. അമീര്‍ ഖാന്‍ അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ മാത്രമാണെങ്കിലും ഇത് അമീര്‍ ഖാന്‍ നിര്‍മ്മിച്ച സിനിമയെന്ന രീതിയിലാണ് ചിത്രത്തിനെതിരേ അണി നിരന്നിട്ടുള്ളവര്‍ പ്രചരിപ്പിക്കുന്നത്. അമീര്‍ ഖാന്‍ എന്ന നടന്റെ ജാതിയും മതവുമാണ് അല്ലാതെ അദ്ദേഹത്തിന്റെ അഭിനയ മികവല്ല ഇവരുടെ ശ്രദ്ധയില്‍ വന്നതും, അതു വച്ച് കൊണ്ടാണ് ഇവരെല്ലാം മുതലെടുക്കുവാന്‍ ശ്രമിക്കുന്നതും.

പി.കെ. എന്നത് വളരെ ഉദാത്തമായ ചിത്രമാണെന്ന് അതിന്റെ നിര്‍മ്മാതാക്കളോ, അണിയറയിലുള്ളവരോ  പറയുമെന്ന് തോന്നുന്നില്ല. പ്രണയവും, സെക്സും, ഹാസ്യവും, വൈകാരികതയും, പ്രേമ സാഫല്യവും എന്നു വേണ്ട ഒരു ബോളിവുഡ് മസാല ചിത്രത്തിനു വേണ്ടതെല്ലാം ചേരും പടി ചേര്‍ത്തിട്ടുണ്ട് ചിത്രത്തില്‍. സിനിമയില്‍ കാണിച്ചിരിക്കുന്നതു പോലെ പാകിസ്ഥാനിയായ ആണും, ഇന്ത്യക്കാരിയായ പെണ്ണും പരസ്പരം അനുരാഗഗ്രസ്ഥരാകുന്നതിലും വലിയ പുതുമയൊന്നുമില്ല. ഇത്തരം ഗിമ്മിക്കുകള്‍ക്ക് ഒരു സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പ്രസക്തി മാത്രമേയുള്ളു. പക്ഷേ ചിത്രത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തിന് വളരെ വ്യക്തമായ ഒരു സന്ദേശം കൊടുക്കണെമെന്നെ  ലക്ഷ്യം ഉണ്ടായിരുന്നതായി ചിത്രം കാണുമ്പോള്‍ ബോധ്യപ്പെടുന്നതാണ്. അതിനാല്‍ ത്തന്നെ പ്രസ്തുത ചിത്രം ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ ചിലരുടെയെല്ലാം ഉറക്കം കെടുത്തുന്നുണ്ട് എന്നത് ചിത്രത്തിന്റെ സാമൂഹികമായ ദൌത്യം വിജയം കണ്ടു എന്നതിനു നിദാനമായിക്കാണാം. ഇത്തരം ചലനങ്ങള്‍ നല്ലതാണ്. നിരന്തരം ഉറങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന് ഇടയ്ക്കെല്ലാം ഒരു പിടിച്ചു കുലുക്കലിന്റെ ആവശ്യമുണ്ട്. (നില്പു സമരക്കാരെ തിരിഞ്ഞു നോക്കാതെ പോയവര്‍,  ചുംബന സമരക്കാര്‍ തെരുവിലിറങ്ങിയപ്പോള്‍ മൂടിളകി ഹാലിളകി കുരച്ചു ചാടിയതും നാം കണ്ടതാണല്ലോ).


ഒരാകാശപേടകം പൊടി പടലങ്ങളുയര്‍ത്തി രാജസ്ഥാനിലെ ഒരു മരുപ്രദേശത്തു വന്നിറങ്ങുന്നു. അതില്‍ നിന്നും പുറത്തു വരുന്ന മനുഷ്യന്റെ ആകാരമുള്ള അന്യഗ്രഹ ജീവിയാകട്ടെ തികച്ചും നഗ്നന്‍. ടിയാന്റെ കഴുത്തില്‍ കല്ലു പതിപ്പിച്ച ലോക്കറ്റു പോലെ തോന്നിക്കുന്ന എന്തോ ഉണ്ട്.  മാതൃ പേടകവുമായി സംവദിക്കുവാന്‍ വേണ്ടിയുള്ള റിമോട്ട് കണ്‍‌ട്രോള്‍ ആണതെന്ന് നമുക്ക് പുറകേ മനസ്സിലായിക്കൊള്ളും.  അന്യഗ്രഹ ജീവി എന്ന പേരു കേള്‍ക്കുമ്പോള്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗിന്റെ ഇ.ടി. എന്ന സിനിമയിലെ പ്രസിദ്ധമായ കഥാ പാത്രത്തെയാണ് പെട്ടെന്ന് ഓര്‍മ്മ വരിക. ഡേവിഡ് കാമറൂണിന്റെ അവതാര്‍ എന്ന ചിത്രത്തിലുമുണ്ട് മനുഷ്യരില്‍ നിന്നും വളരെ വ്യത്യസ്തത പുലര്‍ത്തുന്ന അന്യഗ്രഹ ജീവികള്‍. പക്ഷേ ഇ.ടി. യില്‍ നിന്നും പി.കെ. യിലേക്കെത്തുമ്പോള്‍ അന്യഗ്രഹ ജീവി അമീര്‍ ഖാന്റെ രൂപത്തില്‍ രോമരഹിതനായ സിക്സ് പാക്കോടു കൂടിയ തനി ഹിന്ദി സിനിമാ നടന്‍ തന്നെ. അതിനു ചിത്രത്തിന്റെ സംവിധായകനെ കുറ്റം പറയാനാവില്ല. മനുഷ്യരെപ്പോലെയുള്ള ജീവികള്‍ മറ്റു ഗ്രഹങ്ങളിലും ഉണ്ടാകാം എന്ന സാധ്യത ആര്‍ക്കും തള്ളിക്കളയാനാവില്ലല്ലോ.


ഏതായാലും വന്നിറങ്ങി നിമിഷങ്ങള്‍ക്കകം കക്ഷിക്കു പണി കിട്ടി.  ‘പ്രൌഡ് ടു ബി ഇന്ത്യന്‍’ ആയൊരാള്‍ കക്ഷിയുടെ കഴുത്തില്‍ കിടന്നിരുന്ന റിമോട്ട് പൊടുന്നനെ പറിച്ചെടുത്ത് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറി രക്ഷപ്പെട്ടു.  മാതൃപേടകവുമായുണ്ടായിരുന്ന ബന്ധം മുറിഞ്ഞതിനാല്‍ അനാഥനായിത്തീര്‍ന്ന കക്ഷിക്കിനി ഏതു വിധേനെയും റിമോട്ടു കണ്ടെടുത്തേ പറ്റൂ എന്ന വിഷമസന്ധിയില്‍ കൊണ്ടു ചെന്നു നിര്‍ത്തിക്കൊണ്ട് കഥയ്ക്കു വെള്ളമൊഴിച്ചു കൊടുക്കുകയാണ് തിരക്കഥാകൃത്ത്. റിമോട്ടിനു വേണ്ടിയുള്ള മല്‍പ്പിടുത്തത്തിനിടയില്‍ കള്ളന്റെ കയ്യില്‍ നിന്നും കിട്ടിയ റേഡിയോ മാത്രമായിത്തീര്‍ന്നു നൂല്‍ ബന്ധമില്ലാതെ ഭൂമിയില്‍ വന്നിറങ്ങിയ ജീവിയുടെ നാണം മറയ്ക്കാന്‍ ക്യാമറാമാനും സംവിധായകനും കണ്ടെത്തിയ ഒരേ ഒരുപകരണം.ഈ റേഡിയോയ്ക്ക് വളരെ വൈകാരികമയി കഥയിലിടപെടാനുള്ള മറ്റൊരവസരം കൊടുത്തു കൊണ്ട് തിരക്കഥാകൃത്ത് ഈ വല്ലായ്മയില്‍ നിന്നും രക്ഷ നേടുന്നുണ്ട് കഥാന്ത്യത്തില്‍.

ഇനിയെന്ത് എന്ന ചോദ്യചിന്ഹവുമായി നടക്കുമ്പോഴാണ് കക്ഷി ഒരു കാഴ്ച കാണുന്നത്. നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളില്‍ ചിലത് ഉയരുകയും താഴുകയും ചെയ്യുന്നു. നിഷ്കളങ്കനായ ഏതു അന്യഗ്രഹജീവിക്കും ഉണ്ടാകാവുന്ന ആകാംക്ഷയോടെ ഈ ‘ഡാന്‍സിംഗ്‘ കാറുകളിലൊന്നിന്റെ ഉള്ളിലേക്കെത്തി നോക്കുമ്പാഴാണ് കക്ഷിക്ക് സമാധാനമാവുന്നത്. ഇവിടെയും തന്റെ ഗ്രഹത്തിലെപ്പോലെത്തന്നെ നഗ്നരായ ആളുകള്‍ തന്നെയാണുള്ളതെന്നും,  ആകെയുള്ള വ്യത്യാസം അവര്‍ ശരീരത്തെ മറയ്ക്കുവാന്‍ ചില വസ്ത്രങ്ങള്‍ അണിയുന്നുണ്ടെന്നതാണെന്നും തിരിച്ചറിയാന്‍ കക്ഷിക്ക് അധികം നേരമൊന്നും വേണ്ടി വന്നില്ല.  ഉടനെ തന്നെ കാറുകളിലൊന്നില്‍ അഴിച്ചിട്ടിരുന്ന വസ്ത്രങ്ങളെടുത്തു ധരിച്ച്, കാറില്‍ കണ്ട പഴ്സില്‍ നിന്നും കിട്ടിയ കാശുമായി കവലയിലൂടെ നീങ്ങിയ കക്ഷി പതുക്കെപ്പതുക്കെ പുതിയ പരിസരങ്ങളുമായി പൊരുത്തപ്പെടുന്നു. ഡാന്‍സിംഗ് കാറുകളില്‍ നിന്നും പല തരം വസ്ത്രങ്ങളും കാശും കൈയില്‍ വരാന്‍ തുടങ്ങിയപ്പോള്‍   അന്യഗ്രഹജീവിക്കും മനുഷ്യനെപ്പോലെ ജീവിച്ചു തുടങ്ങാമെന്നായി. ഭൂമിയിലെ ഭക്ഷണമാവട്ടെ അന്യഗ്രഹജീവിയുടെ വയറ്റില്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കുന്നതായിട്ടു കാണാത്തതിനാല്‍ ഇവിടത്തെപ്പോലെത്തന്നെയാവും അവിടെയും ഭക്ഷണത്തിന്റെ കാര്യത്തിലെങ്കിലും എന്നനുമാനിക്കേണ്ടിയിരിക്കുന്നു.

പക്ഷേ ഇങ്ങനെയങ്ങു പോയാലെങ്ങനാ?  കഥയിലൊരു വഴിത്തിരിവു വേണ്ടേ? അതാ കാറുമായി വരുന്നു സഞ്ജയ് ദത്തിന്റെ ‘ഭൈരോണ്‍ സിംഗ്’ എന്ന കഥാപാത്രം കക്ഷിയെ ഇടിച്ചു വീഴ്‌ത്താന്‍. അതോടു കൂടി രണ്ടു കക്ഷികളും തമ്മില്‍ ബഡാ ദോസ്തി. പക്ഷേ ഒരു പ്രശ്നം മാത്രം, സ്ത്രീകളെക്കണ്ടാല്‍ അന്യഗോള ജീവിക്ക് തീരെ ഇരിപ്പുറക്കാറില്ല. ഉടനെ ഓടിച്ചെന്ന് അവരുടെ കൈകളില്‍ കയറി പിടിക്കാനായിരിക്കും ശ്രമം.  ഈ പബ്ലിക്കായിട്ടുള്ള കൈ പിടുത്തം അത്ര പന്തിയല്ലാത്തതിനാല്‍ പെണ്ണുങ്ങളെല്ലാവരും ഒഴിഞ്ഞു മാറുകയുമാണ്.  തന്റെ ഭാര്യയെപ്പോലും ഇയാള്‍ വിടാന്‍ ഭാവമില്ലെന്നു വന്നപ്പോള്‍ ഭൈരോന്‍ സിംഗ് കക്ഷിയുടെ ഞരമ്പു രോഗം എന്താണെന്നൂഹിക്കുകയും, അതു മാറ്റാനുള്ള ഒറ്റമൂലിക്കായി ഭൂള്‍ഝഡിയ എന്നു പേരുള്ള ഒരഭിസാരികയുടെ അടുത്തെത്തിക്കുകയും ചെയ്യുന്നു. തന്റെ രണ്ടു കൈകളും പിടിച്ച് ആറു മണിക്കൂര്‍ ഒരേ ഇരിപ്പിലിരിക്കുന്ന കസ്റ്റമറെ ഭൂല്‍ഝഡിയയും ആദ്യമായിട്ടായിരിക്കണം കണ്ടിരിക്കുക. പ്രേക്ഷകരാകട്ടെ ഇത്രമാത്രമുള്ളോ അന്യഗ്രഹത്തിലെ കാര്യങ്ങളെന്നോര്‍ത്ത് നെടുവീര്‍പ്പിട്ടു തുടങ്ങുമ്പോഴാണ് മനസ്സിലാകുന്നത് കക്ഷി അവരില്‍ നിന്നും അവരുടെ ഭാഷ മുഴുവന്‍ തന്നിലേക്ക് കോപ്പിയടിക്കുകയായിരുന്നു എന്ന കാര്യം. അങ്ങിനെ നമ്മുടെ കക്ഷി. രാജസ്ഥാനി ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ പ്രാപ്തനാവുകയും, സംവിധായകനും, സ്ക്രിപ്റ്റ് റൈറ്റര്‍ക്കും എന്നു വേണ്ട ബാക്കി യൂണിറ്റിലുള്ള സകലമാന പേര്‍ക്കും കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. പെണ്ണുങ്ങളുടെ കൈകള്‍ കാണുമ്പോള്‍ കക്ഷിയ്ക്കു തോന്നിയിരുന്ന ബലഹീനത ഇതിനായിരുന്നോ എന്ന് , അമിത പ്രതീക്ഷകളോടെയെത്തിയ പ്രേക്ഷകരില്‍ ചിലര്‍ക്കൊക്കെ തോന്നിക്കാണണം.



സിനിമയില്‍ കാര്യങ്ങള്‍ എളുപ്പത്തിലായാല്‍ പോരല്ലോ. ഒന്നു മുറുകുകയും അഴിയുകയും ഒക്കെ ചെയ്യേണ്ടെ. റിമോട്ട് കട്ടവനെ പിടിച്ചു തരാന്‍ പറഞ്ഞു കക്ഷിയതാ പോലീസ് സ്റ്റേഷനിലെത്തുന്നു. റിമോട്ട് കട്ടവനെ ദില്ലിയില്‍ തപ്പേണ്ടതിനു പകരം ലോക്കല്‍ മാര്‍ക്കറ്റിലാണോ തപ്പുന്നതെന്ന പരിഹാസത്തിന്റെ മുനയേറ്റ കക്ഷി ദില്ലിയിലെത്തുന്നു. റിമോട്ടിന്റെ കഥ കേട്ടവരൊക്കെ പറഞ്ഞു - ഇനി നിന്നെ രക്ഷിക്കുവാന്‍ ഭഗവാനു മാത്രമേ കഴിയൂ. വേഗം ഭഗവാനെ ചെന്നു കണ്ടോളൂ. അങ്ങനെയാണ് കക്ഷി ഭഗവാന്മാരെ ഒന്നൊന്നായി തിരയാന്‍ തുടങ്ങിയത്. പക്ഷെ കക്ഷിയുടെ സാക്ഷാല്‍ കഷ്ടകാലം ഇവിടെ നിന്നാണ് തുടങ്ങുന്നത്. ഏത്രയെത്ര ഭഗവാന്മാര്‍, എത്രയെത്ര ആരാധനാലയങ്ങള്‍, എത്രയെത്ര പൂജാക്രമങ്ങള്‍. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. ഒരിടത്ത് പൂജ്യമായത് വേറൊരിടത്ത് വര്‍ജ്ജ്യം. ഒരിടത്തു പാപമായത് വേറൊരിടത്തു പുണ്യം. ഒരിടത്ത് കറുത്ത വസ്ത്രമിട്ടാല്‍ വിധവ. മറ്റൊരിടത്ത് വിധവകളണിയുന്നത് വെള്ള വസ്ത്രം. (വെളുത്ത വസ്ത്രമിട്ട് പാട്ടും പാടി നടക്കുന്ന യക്ഷി കഥാപാത്രങ്ങളെ കാണാതിരുന്നതു ഭാഗ്യം)  എവിടേയ്ക്കു പോകും? ആരു പറയുന്നതു കേള്‍ക്കും? അന്യഗ്രഹത്തില്‍ നിന്നും വരുന്നൊരാള്‍ തെണ്ടിപ്പോകുകയല്ലേ ഉള്ളു.  ഭൂമിയിലുള്ളവരാകട്ടെ ജനിക്കും നാള്‍ മുതല്‍ ഇതൊക്കെ കണ്ടും കേട്ടും വളരുന്നതിനാല്‍ യാതൊരു കണ്‍ഫ്യൂഷനുമില്ലാതെ എല്ലാത്തരം ‘ഫാഷനുകളുടെയും ഒരു വലിയ ഫ്യൂഷനായിത്തന്നെ’ ഇതിനെയൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന കാര്യം കക്ഷിക്കുണ്ടോ അറിയുന്നു?

പക്ഷേ തന്റെ റിമോട്ടു കണ്ടു പിടിച്ചു തരാന്‍ കെല്പുള്ള ഭഗവാന്മാരെയൊന്നിനെയും കണ്ടെത്താന്‍ കഴിയാത്ത ദു:ഖത്തില്‍ നിഷ്കളങ്കനായ ടിയാന്‍ ഭഗവാന്മാരെ കാണ്മാനില്ല എന്ന് ഓരോ ദൈവങ്ങളുടേയും ഫോട്ടോ വച്ച് നോട്ടീസുകള്‍ അടിച്ചിറക്കുകയും കണ്ടെത്തിയാല്‍ തന്നെ അറിയിക്കാനുള്ള അഡ്രസ്സ് കൊടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. നോട്ടീസിലുള്ളതൊക്കെ പക്ഷേ ഹിന്ദു ഭഗവാന്മാരായിപ്പോയി എന്നതാണ് തിരക്കഥാ കൃത്തിന്റെയും, സംവിധായകന്റേയും, അമീര്‍ ഖാന്റേയും മേല്‍ ഹൈന്ദവ സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍. ഹിന്ദുക്കള്‍ക്കു ഭൂരിപക്ഷമുള്ള, ഹിന്ദു രാജ്യമെന്ന പ്രശസ്തിയുള്ള ഇന്ത്യയില്‍ വച്ചെടുക്കുന്ന ചിത്രത്തില്‍ ഹൈന്ദവ ദൈവങ്ങളെപ്പറ്റിയല്ലാതെ വേറെ ആരെപ്പറ്റിയാണ് പറയുക എന്നാണ് സംവിധായകന്‍ ഒരു ടി.വി. അഭിമുഖത്തില്‍ പറഞ്ഞു കേട്ടത്.

എന്തു കൊണ്ട് മുസ്ലീം ക്രിസ്ത്യന്‍ ദൈവങ്ങളെയൊന്നും ഇതേ പോലെത്തന്നെ കാണിക്കുന്നില്ല? താടിയുള്ള അപ്പനെ പേടിയുണ്ട് എന്നല്ലേ അതിനര്‍ത്ഥം? അപ്പോള്‍ ഹിന്ദുക്കളും താടിയുള്ള അപ്പന്മാരാകേണ്ടത് അത്യാവശ്യമല്ലേ?  ഒന്നോര്‍ക്കുമ്പോള്‍ സംഗതി ശരിയല്ലെ. പക്ഷേ എന്തു ചെയ്യാം.  ഹൈന്ദവര്‍ക്കാകട്ടെ മുപ്പത്തിമുക്കോടി ദൈവങ്ങളടങ്ങുന്ന വലിയൊരു പട തന്നെയുണ്ട്. ക്രിസ്ത്യാനികള്‍ക്കാകട്ടെ, ആകെപ്പാടെയുള്ളത് ഒരു യേശുക്രിസ്തുവും.  മൂപ്പരാണെങ്കില്‍ “ഉയിര്‍ത്തെഴുന്നേറ്റു, സ്വര്‍ഗ്ഗാരോഹണം ചെയ്തു” എന്നൊക്കെ പറയുന്നുണ്ടെങ്കിലും എല്ലായ്പ്പോഴും കുരിശ്ശില്‍ത്തന്നെ കിടക്കുന്നതായിട്ടാണു കാണുന്നത്. അങ്ങനെയുള്ള ഒരാളോട് എന്തു സഹായം ചോദിക്കാനാണ്. പിന്നെ, മുസ്ലീങ്ങളാണെങ്കിലോ, പ്രവാചകന്റെ ഫോട്ടോ കൂടി വരയ്ക്കാന്‍ അനുവദിക്കില്ല, പിന്നെയല്ലെ ദൈവത്തിന്റെ. ഈഗോള വാസിയാണോ,  അന്യഗോള വാസിയാണോ അതോ ഇനി സാക്ഷാല്‍ ദൈവം തന്നെയാണോ എന്നൊന്നും നോക്കില്ല. വെട്ടൊന്ന്, മുറി രണ്ട്. (ഹൂറികള്‍ കാത്തു നില്‍ക്കുമ്പോള്‍ അമ്പത്തൊന്നു വെട്ടിന്റെ മണ്ടത്തരത്തിനൊന്നും നില്‍ക്കാല്‍ സമയമില്ല ഭായീ, ക്ഷമി). അപ്പോള്‍ പതിവു പോലെ നറുക്കു വീണത് ഹിന്ദു ദൈവങ്ങള്‍ക്കായിപ്പോയി എന്നേയുള്ളു. ഇതും ഇതിലും വലുതുമെല്ലാം ഉള്‍ക്കൊള്ളുവാനുള്ള വിശാലവീക്ഷണവും, വിവേകവും, സഹിഷ്ണുതയുമെല്ലാം ഹിന്ദുക്കളിലും ഉണ്ടായിരുന്നു അടുത്ത കാലം വരെ എന്നൊക്കെ പറയപ്പെടുന്നുണ്ട്. പക്ഷേ ഇപ്പോള്‍ വിവേകാനന്ദന്മാരല്ല, വികാരാനന്ദന്മാരാണ് നമുക്കുള്ളത്. അവരുടെ കയ്യിലാണിപ്പോള്‍ വികാരങ്ങളുടെ റിമോട്ട്.

ഇനി നമ്മുടെ കക്ഷി ചെന്നു പെട്ട പ്രശ്നത്തിലേക്കു വന്നാലാകട്ടെ ‘കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ’ എന്ന് പാട്ടു പാടി പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ അന്യഗ്രഹജീവി നമ്മുടെ ജയറാമേട്ടന്‍ അല്ലല്ലോ. അതിനാല്‍ കക്ഷി നൂറു ശതമാനവും സീരിയസ്സ് എന്നതിനോട് നീതി പുലര്‍ത്തി നേരെ വാ നേരേ പോ എന്ന മട്ടില്‍ മുന്നോട്ടു പോകുമ്പോഴാണ് സാക്ഷാല്‍ പരമശിവന്റെ വേഷം കെട്ടിയ നാടക നടന്‍ മൂത്രമൊഴിക്കാനായി ബാത്ത് റൂമിലേയ്ക്കു കയറുന്നത്. കാലക്കേടു നോക്കണേ. (കാലനാണെങ്കിലും കാലക്കേടിന്റെ കാര്യത്തില്‍ പരമശിവന്‍ ഒട്ടും പിന്നിലല്ല. ഒന്നും ആലോചിക്കാതെ ഭസ്മാസുരനു വരം കൊടുത്തതും, ഒടുവില്‍ ജീവനും കൊണ്ടോടേണ്ടി വന്നതുമെല്ലാം പ്രസിദ്ധമാണല്ലോ)  സാക്ഷാല്‍ പരമേശ്വരനേയും നാടക നടനേയും തമ്മില്‍ തിരിച്ചറിയാന്‍ അന്യഗ്രഹ ജീവിക്കു കഴിയുന്നില്ല എന്നതിനാലാണ് അയാള്‍ തന്റെ റിമോട്ടു കണ്ടു പിടിച്ചു തരാത്ത പരമശിവനെ ബാത് റൂമില്‍ പൂട്ടിയിടുന്നത്. നമുക്കത് മനസ്സിലാക്കാം. പക്ഷേ പി.കെ. എന്ന ചിത്രത്തിനെതിരേ ത്രിശൂലവുമേന്തി നില്‍ക്കുന്ന റിമോട്ടുകള്‍ക്കൊന്നിനും സാക്ഷാല്‍ പരമ ശിവനേത് നാടകത്തിലെ ശിവനേത് എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരമായ അവസ്ഥ. അതിനാല്‍ അവര്‍ ദൈവങ്ങളുടെ രക്ഷകരുടേയും കാവല്‍ക്കാരുടേയും സ്ഥാനങ്ങള്‍ സ്വയമേറ്റെടുക്കുക എന്ന ക്രൂര കൃത്യം നിരന്തരം ചെയ്തു കൊരിക്കുന്നു. അങ്ങനെ ദൈവങ്ങളെല്ലാം തങ്ങളേക്കാള്‍ ശക്തിയും കഴിവും കുറഞ്ഞവരാണെന്ന് സ്ഥാപിച്ചു കൊണ്ടേയിരിക്കുന്നു.

എടുത്തു പറയാന്‍ ഈ സിനിമയില്‍ നിരവധി കാര്യങ്ങളുണ്ടെങ്കിലും അതിനിവിടെ മുതിരുന്നില്ല. നിരവധി ഹാസ്യാത്മക മുഹൂര്‍ത്തങ്ങള്‍ക്കു ശേഷം, തന്റെ റിമോട്ട് പ്രബലനായൊരു ആള്‍ ദൈവത്തിന്റെ കയ്യില്‍ നിന്നും കണ്ടെടുക്കുകയും, പി.കെ. എന്ന അന്യഗ്രഹ ജീവി സ്വന്തം ഗ്രഹത്തിലേക്ക് മടങ്ങിപ്പോകുകയും ചെയ്യുന്നുണ്ടെകിലും ചിത്രാന്ത്യത്തില്‍ മറ്റൊരു സഹചാരിയുമായി പി.കെ. ഭൂമിയിലേയ്ക്കു തിരിച്ചു വരുന്നതോടെ കഥയവസാനിക്കുന്നു.

പത്തൊമ്പതാം ശതകത്തില്‍ ബനാറസില്‍ ജീവിച്ച,  ഭക്തി പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന സന്ത് കബീര്‍ ദാസ് എന്ന കവിയുടെ പേര്‍ ഇത്തരുണത്തില്‍ സ്മരിക്കേണ്ടതാണ്. ഒരു ബ്രാഹ്മണ വിധവയുടെ പുത്രനായിരുന്നു കബീറെന്നും, ഇക്കാര്യം പുറത്തറിഞ്ഞാലുണ്ടാകാന്‍ പോകുന്ന വിപത്തുകളെ ഭയന്ന്, അമ്മ ഉപേക്ഷിച്ച കുട്ടിയെ, കുട്ടികളില്ലാതിരുന്ന ഒരു മുസ്ലീം നെയ്ത്തുകാരനും ഭാര്യയും സ്വന്തം മകനായി വളര്‍ത്തി എന്നുമാണ് കബീറിന്റെ ജനനത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കഥ. കബീറിന്റെ കൃതികള്‍ ഇന്ത്യന്‍ സാഹിത്യത്തിലെ അമൂല്യസമ്പത്തായി ഗണിക്കപ്പെടുന്നു. മലയാളത്തിലടക്കം വിവിധ ഭാഷകളിലേയ്ക്ക് അദ്ദേഹത്തിന്റെ രചനകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ‘കബീറിന്റെ ഗീതങ്ങള്‍‘ എന്ന പേരില്‍ അദ്ദേഹത്തിന്റെ കവിതകള്‍ കൂത്താട്ടുകുളം മേരി ജോണ്‍ മലയളത്തിലേയ്ക്കു വിവര്‍ത്തനം ചെയ്ത് എ.ബി.എസ്. വഴി വളരെ മുമ്പു തന്നെ (1966-ല്‍) പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

“ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ക്കു പുറത്തു കടന്ന്, ഈശ്വരനെ തേടിയ സത്യാന്വേഷിയാണ് ഗായകനും കവിയുമായ കബീര്‍”   “താടി മീശകള്‍ വളര്‍ത്താതെ, ജടാമകുടം ചൂടാതെ, ഏതാന്തത്തില്‍ കണ്ണും ചെവിയുമടച്ചിരിക്കാതെ, അംഗഭംഗം വരുത്തി സ്വയം പീഢനമേല്ക്കാതെ ഈശ്വരനെ മുഖത്തോടു മുഖം കാണാന്‍ കഴിയുമെന്നു കബീര്‍ ഉല്‍ഘോഷിച്ചു. കാണുന്ന സഹോദരനെ സ്നേഹിക്കാന്‍ കഴിയാത്തവര്‍, കാണാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കുമെന്നു ചോദിച്ചു. ദൈവം നമ്മില്‍ത്തനെയുള്ളപ്പോള്‍ കൈലാസത്തിലും, കാബായിലും ഒക്കെ അദ്ദേഹത്തെ തേടിപ്പോകുന്നതെന്തിനെന്നു സംശയിച്ചു.“  - എന്ന് മേരി ജോണ്‍ തന്റെ കൃതിയുടെ മുഖവുരയില്‍ പറയുന്നു.

കബീറിന്റെ ചിന്തകള്‍ പി.കെ. എന്ന ചിത്രം നിര്‍മ്മിക്കുന്ന അവസരത്തില്‍ തന്നെ വളരെ സ്വാധീനിച്ചിട്ടുണ്ടെന്ന് സംവിധായകനായ രാജ് കുമാര്‍ ഹീരാനി വെളിപ്പെടുത്തുകയുണ്ടായി.  “മോ കെ കഹാം ഡൂംഠൂരേ ബന്ധേ... മേം തോ തേരെ പാസ് മേം” (എവിടെയെല്ലാമാണ് നീയെന്നെ തേടുന്നതെന്റെ ബന്ധൂ, ഞാനാണെങ്കില്‍ നിന്റെ ചാരത്തു തന്നെയുണ്ടല്ലോ)  എന്ന് ഈശ്വരന്‍ പറയുന്നതായ വിധത്തിലുള്ള കബീറിന്റെ വരികള്‍ വളരെ പ്രസിദ്ധമാണ്.

പി.കെ. എന്ന സിനിമയും പറയാന്‍ ശ്രമിക്കുന്നത് ഇക്കാര്യം തന്നെയാണ്. ഇന്നു കാണുന്ന വിധത്തിലുള്ള ദൈവ വിശ്വാസങ്ങളേയും, മതങ്ങളിലെ പരസ്പര വിരുദ്ധമായ ആചാരാനുഷ്ഠാനങ്ങളേയുമാണ് പ്രധാനമായും ചിത്രത്തിലെ പരാമര്‍ശങ്ങള്‍ക്കു വിധേയമാക്കിയിട്ടുള്ളത്. അതാണെങ്കിലോ വളരെ ചിന്തോദീപകവും, മൌലികത്വമുള്ളതും. യഥാര്‍ത്ഥത്തില്ല്‍ ആരാണ് ദൈവം? പല വേഷങ്ങളില്‍, പല രൂപങ്ങളില്‍ മതങ്ങളാലും, പുരോഹിതന്മാരാലും, ആള്‍ ദൈവങ്ങളാലും നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നവരാണോ യഥാര്‍ത്ഥ ദൈവം? അതോ, നമ്മുടെ പരിമിതമായ അറിവുകള്‍ക്ക് ഇനിയും പൂര്‍ണ്ണമായി കണ്ടെത്തുവാനോ മനസ്സിലാക്കുവാനോ കഴിയാത്തത്ര മാത്രം വിശാലമായ ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിക്കുന്നതോ, സംരക്ഷിക്കുന്നതോ ആയ പരമമായ ഒരു ശക്തിയുണ്ടെങ്കില്‍ അതാണോ ദൈവം? ഇത്തരം ചോദ്യങ്ങളെല്ലാം പി.കെ. എന്ന ചിത്രത്തിലൂടെ പുറത്തു വന്നതല്ല. മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയ കാലത്തോളം പഴക്കമുള്ളവയാണവയെല്ലാം. ഈ ചിത്രത്തിലൂടെ അതെല്ലാം ഒന്നു കൂടി ഓര്‍മ്മപ്പെടുത്തുന്നുവെന്നേയുള്ളു.  പിന്നെ എന്തിനീ കോലാഹലങ്ങള്‍ എന്നു ചോദിച്ചാല്‍ അതിനു പിന്നിലുള്ള രാഷ്ട്രീയ ലാഭമെന്നേ കണക്കാക്കാനാകൂ.

ദൈവം ഉണ്ടെന്നോ ഇല്ലെന്നോ അസന്ദിഗ്‌ദ്ധമായി സ്ഥാപിക്കണെമെങ്കില്‍ ഇനിയും ഒരു പാടു ദൂരങ്ങള്‍ താണ്ടേണ്ടതുണ്ട്. അതിനിനിയും ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു. ഉത്തരങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനു കുറുക്കു വഴികളില്ല. പക്ഷേ മിനക്കെടാന്‍ താല്പര്യമില്ലാത്ത മനുഷ്യര്‍ക്കെന്നും കുറുക്കുവഴികളോടാണു പഥ്യം.  ഇന്നു നില നില്‍ക്കുന്ന വിശ്വാസങ്ങളെല്ലാം ഇത്തരം കുറുക്കു വഴികളാണ്. ആള്‍ ദൈവങ്ങളുടെ ആലിംഗനങ്ങളിലും, കാല്‍ക്കീഴിലും, ധ്യാന കേന്ദ്രങ്ങളിലും, തങ്ങള്‍മാരുടെയും, ബാബമാരുടെയും മന്ത്രച്ചരടുകളിലും  തലച്ചോര്‍ അടിയറവു വച്ച് ഭയ ഭക്തി പുരസ്സരം അലിഞ്ഞു ചേരുന്നവരില്‍ നിരവധി ഉന്നതന്മാരുണ്ട്. അതിനാല്‍ നമ്മള്‍ ചെയ്യുന്നതെല്ലാം ശരിയോ തെറ്റോ എന്ന് മനസ്സിലാക്കുക എന്നതും, മനസ്സിലാകാത്ത കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുക എന്നതും വളരെ ദുര്‍ഘടം പിടിച്ച കര്‍ത്തവ്യമാണ്. ആ ദുര്‍ഘടം പിടിച്ച  കര്‍ത്തവ്യം പി.കെ. എന്ന ചിത്രം ഏറ്റെടുക്കുന്നു എന്നിടത്താണ് ഈ ചിത്രത്തിന്റെ പ്രസക്തി. ചിത്രം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് എല്ലാ മതസ്ഥര്‍ക്കു നേരെയും നീളുന്നതാണ്.

ഹിന്ദു മതത്തോടൊപ്പം മറ്റു മതങ്ങളിലെ ആചാരങ്ങളെക്കൂടി എന്തു കൊണ്ട് തുല്യ പ്രാധാന്യത്തോടെ ചിത്രത്തില്‍ എടുത്തു കാട്ടിയില്ല എന്ന  ചോദ്യവുമായി നില്‍ക്കുന്നവരോട് ഒന്നു ചോദിച്ചോട്ടെ. ഇനി അഥവാ അങ്ങിനെ തന്നെ കാണിച്ചിരുന്നെങ്കിലോ, നിങ്ങള്‍ പ്രതിഷേധിക്കാതിരിക്കുമായിരുന്നുവോ?  എല്ലാ മതക്കാരും കൂടി ഐലേസ്സാ വിളിച്ച് നാടാകെ കുട്ടിച്ചോറാക്കുമായിരുന്നു എന്ന കാര്യത്തില്‍ വല്ല സംശയവുമുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ വൈകാരികമായ തലത്തിലേയ്ക്ക് വിശ്വാസികളെ തിരിച്ചു വിടുവാന്‍ വേണ്ടിയുള്ള തന്ത്രങ്ങളാണ്. അതാണ് പ്രതിഷേധത്തിനു തീ കൊളുത്തുന്നവരുടെ കരുത്തും. തീര്‍ച്ചയായും ഇത്തരമൊരു ചോദ്യമായിരുന്നിരിക്കണം തിരക്കഥാകൃത്തിനു നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത്തരം വെല്ലു വിളികള്‍ ഒരു ചിത്രത്തിന്റെ തിരക്കഥാകൃത്തിനു മാത്രമല്ല, സര്‍ഗ്ഗാത്മക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഏതൊരു മനുഷ്യനു മുന്നിലും വന്നു നില്‍ക്കുന്ന പ്രതിബന്ധമാണ്. ഏതെങ്കിലും ബാഹ്യ ശക്തികള്‍ വരയ്ക്കുന്ന സീമകള്‍ക്കുള്ളില്‍ നിന്നു കൊണ്ടു മാത്രമേ ഒരാള്‍ക്ക് സര്‍ഗ്ഗാത്മക രചനകളിലേര്‍പ്പെടാനാവൂ എന്നു വരുന്നത് ആത്മഹത്യാപരമാണ്, അത് സര്‍ഗ്ഗാത്മകതയുടെ നാശമാണ്, സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാണിക്കേണ്ട എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന്റെ നാശമാണ്. അനാചാരങ്ങളെ തുറന്നു കാട്ടുവാന്‍ ആരുമില്ലാതെ വരിക എന്നത് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ തന്നെ നാശമാണ്.

------------
“പി.കെ. ചിരിക്കുമ്പോള്‍ വേദനിക്കുന്നതാര്‍ക്ക് “ എന്ന പേരില്‍ 4PMന്യൂസില്‍ 19-1-2015 നു ചില മാറ്റങ്ങളോടെ പ്രസിദ്ധീകരിച്ചു. 

2013, ഡിസംബർ 31, ചൊവ്വാഴ്ച

ചൂലിന്റെ വഴി

   

2011-ല്‍ അണ്ണാ ഹസാരെയുടെ ലോക് പാല്‍ ബില്ലിനു വേണ്ടിയുള്ള സമരമായിരുന്നെങ്കില്‍, 2012 പടിയിറങ്ങിയപ്പോള്‍ തണുത്തു വിറങ്ങലിച്ചിരുന്ന ദില്ലിയെ ചൂടു പിടിപ്പിച്ചത് മനുഷ്യമനസ്സാക്ഷിയെ സ്തബ്ധമാക്കും വിധം അതിക്രൂരമായ പീഢനത്തിനു വിധേയയായ പെണ്‍കുട്ടിക്കു വേണ്ടി തെരുവുകളില്‍ സാധാരണക്കാരായ മനുഷ്യര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളായിരുന്നു. ഉറങ്ങിക്കിടന്നിരുന്ന ഒരു പാട് സമസ്യകള്‍ക്കു മീതെ അതിന്റെ ചൂടു പടര്‍ന്നു. ആലസ്യത്തില്‍ നിന്നും ഒരു ജനത പൊടുന്നനെ ഉണരുന്നതും കൂ‍ട്ടായ ഒരു ദൌത്യത്തിലേക്ക് വളരുന്നതും നാം കണ്ടു. ആ പ്രതിഷേധം ആളിക്കത്തിച്ച തീയിനെ വളരെ പണിപ്പെട്ടാണെങ്കിലും തണുപ്പിക്കുവാന്‍ അധികാരത്തിന്റെ ജലപീരങ്കികള്‍ക്കും അവരുടെ ദല്ലാളര്‍ക്കും കഴിഞ്ഞുവെന്നത് നേര്. 


എന്നിരുന്നാലും 2013 പടിയിറങ്ങുമ്പോള്‍ വീണ്ടും ഒരുണര്‍വ്വിന്റെ നിറവിലാണ് ദില്ലി. ലോക് പാല്‍ ബില്‍ സമരത്തിലൂടെ അണ്ണാ ഹസാരെയ്ക്കൊപ്പം ജനശ്രദ്ധ നേടിയ അരവിന്ദ് കേജരിവാള്‍ എന്ന മനുഷ്യന്‍ നല്‍കുന്ന പ്രതീക്ഷകളുടെ ഊര്‍ജ്ജമാണ് ആ ഉണര്‍വ്വിന്റെ ചാലകമായി വര്‍ത്തിക്കുന്നത്. എന്തൊക്കെ പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും ഹസാരെയുടെ സമരത്തിന് അഴിമതിയില്‍ മുങ്ങിനീരാടുന്ന ദുര്‍ഭരണത്തിനെതിരെ സാധാരണക്കാരുടെ മനസ്സില്‍ വളരെക്കാലമായി അടക്കിനിര്‍ത്തിയിരുന്ന കടുത്ത അമര്‍ഷത്തിന്റെ പിന്തുണയുണ്ടായിരുന്നു. ഹസാരെയുടെ സമരത്തിനെ തുരങ്കം വയ്ക്കുന്നതിലും ദിശമാറ്റി വിടുന്നതിലും ഭരണപ്രതിപക്ഷ രാഷ്ട്രീയ പ്രഹസനങ്ങള്‍ക്കും മത അരാജകത്ത ഹിജഡകള്‍ക്കും കഴിഞ്ഞുവെങ്കിലും അരവിന്ദ് കേജരിവാളിന്റെ ഇച്ഛാശക്തിയെ തളര്‍ത്തുവാന്‍ അവര്‍ക്കായില്ല എന്നത് വളരെ ആശാവഹമായ കാര്യം തന്നെ. 


രാഷ്ട്രീയത്തില്‍ മുന്‍ പരിചയം തീരെയില്ലാത്ത ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുക വഴി ദില്ലി വീണ്ടും ഒരു പരീക്ഷണശാലയാവുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ ഉണ്ടായിരുന്ന പ്രതീക്ഷകളുമായിതുലനം ചെയ്യുമ്പോള്‍ ഇതൊരുപക്ഷേ വളരെ ചെറിയ തോതിലുള്ളതാകാമെങ്കിലും യാതൊരു വിധ പ്രത്യയശാസ്ത്രങ്ങളുടെയും ലേബലുകളില്ല്ലാതെ സാധാരണ ജനങ്ങളുടെ ഹൃദയങ്ങളിലേക്കിറങ്ങിച്ചെല്ലുവാന്‍ ആം ആദ്മിയുടെ ചൂലിനു കഴിഞ്ഞിരിക്കുന്നു എന്ന വസ്തുത തഴമ്പുവീണ രാഷ്ട്രീയ പൃഷ്ഠങ്ങളില്‍ ഓര്‍ക്കാപ്പുറത്തു സൂചിക്കുത്തു കിട്ടുമ്പോഴുണ്ടാകുന്നതുപോലെയുള്ള ഞെട്ടലുകളുണ്ടാക്കിയത് നാം കണ്ടു കഴിഞ്ഞു. അപ്രതീക്ഷിതമായുണ്ടായ ഈ ആഘാതത്തില്‍ നിന്നും മുഖം രക്ഷിക്കുവാനുള്ള തീവ്രയജ്ഞത്തിലാണ് ഇടതു വലതു പാര്‍ട്ടികളിപ്പോള്‍. കോണ്‍ഗ്രസ് ഒരഴിച്ചുപണി ആരംഭിച്ചു കഴിഞ്ഞു. കാലിത്തീറ്റ കുംഭകോണകമുടുത്ത് ജയിലിലായിരുന്ന ലാലുപ്രസാദ് യാദവ്, ജാമ്യത്തില്‍ പുറത്തു വന്നപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മഹിമയ്ക്കു മുന്നില്‍ കേജരിവാള്‍ ആരുമല്ല എന്ന് പ്രഖ്യാപിച്ച് തന്റെ മണ്ടത്തരങ്ങളുടെ വെടിക്കെട്ടിനു തിരി കൊളുത്തിയിട്ടുമുണ്ട്. ആണ്ടവസാനമല്ലേ - സഹിക്കാം. അഴിമതിപ്പാര്‍ട്ടികള്‍ക്ക് അഴിമതിക്കെതിരേ ചൂലെടുക്കുന്നവരെ തീണ്ടപ്പാടകലെ നിര്‍ത്തേണ്ടത് അത്യാവശ്യമാണല്ലോ.  

ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പാഠം പഠിക്കാനുണ്ടെന്ന് ആദ്യം പ്രതികരിച്ചവരില്‍ പ്രമുഖന്‍ രാഹുല്‍ ഗാന്ധിതന്നെയായിരുന്നു. അത്രയൊന്നും രാഷ്ട്രീയ അനുഭവ സമ്പത്തില്ലാത്ത അമൂല്‍ ബേബിയെ സംബന്ധിച്ചിടത്തോളം അതൊരു നല്ല കാര്യം തന്നെയാണ്. ഇന്ത്യയൊട്ടാകെ അഴുക്കുചാല്‍ പോലെ പടര്‍ന്നു കിടക്കുന്ന അഴിമതി സംസ്കാരത്തില്‍ പുഴുക്കളെപ്പോലെ നുരയ്ക്കുന്ന കൊണ്‍ഗ്രസ്സിന്റെ അനുയായികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണങ്ങള്‍ സ്വീകാര്യമാവണമെന്നില്ല. പക്ഷേ അതല്ല കര്‍ശനമായ സ്വയം വിമര്‍ശനങ്ങളും, തെറ്റു തിരുത്തലുകളും പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിട്ടുള്ള കെട്ടുറപ്പുള്ള പാര്‍ട്ടികളെന്നഭിമാനിക്കുന്നവരുടെ കാര്യം.  വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുണ്ടായിരുന്നിട്ടു കൂടി സ്വന്തം തെറ്റുകളില്‍ നിന്നു കാര്യമായൊന്നും പഠിക്കാതെ ധാര്‍ഷ്ഠ്യത്തിനു സിന്ദാബാദ് വിളിച്ച് അനുദിനം ക്ഷയിക്കുകയും, ജനങ്ങളില്‍ നിന്നും ബഹുദൂരം അകന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന നേതാക്കളുടെ മാത്രം പാര്‍ട്ടിയായി അധപതിച്ചു കൊണ്ടിരിക്കുന്നൊരു പാര്‍ട്ടിയുണ്ട് നമുക്ക്.  അരിവാള്‍ ചുറ്റിക ചിഹ്നമായുള്ള പ്രസ്തുത പാര്‍ട്ടിയുടെ, ലണ്ടനില്‍ നിന്നും വിദ്യാഭ്യാസം നേടി വന്ന നേതാവാകട്ടെ ഇപ്പോഴിതാ പിഞ്ചുശിശുവായ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പലതും പഠിക്കാനുണ്ടെന്ന ബോധോദയവുമായി വന്നിരിക്കുന്നു. ഇതെല്ലാം ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തിയെ കൃത്യമായി എടുത്തു കാണിക്കുന്നവയാണ്.


പണ്ട് സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിയുടെ കോണ്‍ഗ്രസ്സ് ജനങ്ങളുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച ഒരു ചിഹ്നമുണ്ടായിരുന്നു. സ്വന്തം നഗ്നത മറയ്ക്കുവാന്‍, സ്വയം നൂല്‍ നൂറ്റ്, സ്വയം വസ്ത്രമുണ്ടാക്കി ധരിച്ച് സ്വയം പര്യാപ്തത നേടാന്‍ ഒരു ജനതയ്ക്ക് ആവേശവും കരുത്തും പകര്‍ന്ന ആ ചിഹ്നം ലളിതമായ ചര്‍ക്കയായിരുന്നു. ഗാന്ധി വധത്തിനു ശേഷമുണ്ടായ ശൂന്യതയില്‍ രാഷ്ട്രീയപ്പാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ച കോണ്‍ഗ്രസ്സ് ചര്‍ക്കയില്‍ നിന്നും അകന്നു. നുകം പൂട്ടിയ കാളയായിരുന്നു കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു ചിഹ്നം. വിദേശിയരുടെ നുകത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ജനതയുടെ പ്രതീക്ഷകള്‍ക്കും ആവേശങ്ങള്‍ക്കും മീതെ മറ്റൊരു നുകമായിത്തീരാനായിരുന്നു കോണ്‍ഗ്രസ്സ് ശ്രമിച്ചതു മുഴുവന്‍. പിന്നെക്കിട്ടിയ പശുവിനേയും കിടാവിനേയും തൊഴുത്തില്‍ കെട്ടേണ്ടതായും വന്നു. ഒടുവില്‍ ഇന്ദിരാഗാന്ധിയുടെ സമയത്തു കണ്ടു പിടിച്ച ആശീര്‍വദിക്കുന്ന കൈപ്പത്തിയാകട്ടെ ഫലത്തില്‍, എന്തിലും ഏതിലും ഇട്ടു വാരാവുന്ന ഒരു ഭീകര യന്ത്രമായി പരിണമിക്കുകയായിരുന്നു.

സ്വയം പര്യാപ്തതയുടെ പ്രതീകമായിരുന്ന ചര്‍ക്കയുടെ സ്ഥാനം കയ്യാളാന്‍ തൊഴിലാളിപ്പാര്‍ട്ടികളെന്ന ലേബലില്‍ വന്നവര്‍ക്കാര്‍ക്കും സാധ്യമായില്ലെന്ന ദയനീയത ചരിത്രമായി നമുക്ക് മുന്നിലുണ്ട്. കതിരു കൊയ്യുന്ന തൊഴിലാളികളുടെ അരിവാള്‍ ഉയിരു കൊയ്യുന്ന ഗുണ്ടകളുടെ ആയുധമായപ്പോള്‍ വിപ്ലവം കൈവിട്ട പാര്‍ട്ടിയുടെ പോക്കു കണ്ട് നാം അമ്പരന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുവാന്‍ കെല്പുള്ള ഒരു രാഷ്ട്രീയ ചിഹ്നത്തിന്റെ ആവശ്യകത ഇന്നുണ്ട്. ആ സ്ഥാനം ആം ആദ്മിയുടെ ചൂല്‍ ഏറ്റെടുക്കുമോ? ചര്‍ക്കയേക്കാള്‍ പ്രാധാന്യമുണ്ട് അഴുക്കു വൃത്തിയാക്കുന്നതിനു വേണ്ടി നമ്മുടെ ദൈനം ദിന ജീവിതത്തിലെ അത്യാവശ്യ ഉപകരണങ്ങളിലൊന്നായി നാം കയ്യാളുന്ന ചൂലിന്. ചര്‍ക്കയുടെ അത്ര കുലീനത്വമില്ലെങ്കിലും കാര്യങ്ങള്‍ അനിയന്ത്രിതമാകുമ്പോള്‍ ‘ചൂലെടുത്തടിക്കുക‘ എന്ന കൃത്യം വളരെ പ്രയോജനം ചെയ്യാറുണ്ട്. ഇപ്പോള്‍ ചൂലിനാണു പ്രസക്തി. ചൂലാണ് വേണ്ടത്. അജീര്‍ണ്ണം ബാധിച്ചവരുടെ പൂരീഷം കൊണ്ട് അത്രമേല്‍ വൃത്തിഹീനമായിരിക്കുന്നു നമ്മുടെ രാഷ്ട്രീയ പരിസരം.  


ദില്ലിയില്‍ തുടങ്ങിയ തൂപ്പ് മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കുമോ? കേരളത്തില്‍ അക്കൌണ്ടു തുറക്കുവാന്‍ നേര്‍ച്ചകള്‍ നേര്‍ന്ന് ചേറില്‍ നോമ്പും നോറ്റിരിക്കുന്ന താമരപ്പാര്‍ട്ടിക്കു മുമ്പേ ആം ആദ്മി അക്കാര്യം സാധിച്ചെടുക്കുമോ? നിരവധി രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് അരങ്ങൊരുക്കിയ കേരളത്തില്‍ വര്‍ഷങ്ങളായി മാറി മാറി ഭരിച്ച് ജനങ്ങളെയൊട്ടാകെ പമ്പര വിഡ്ഡികളാക്കിത്തീര്‍ത്ത കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് കക്ഷികളും അവരുടെ മൂടു താങ്ങിപ്പാര്‍ട്ടികളും അവരറിയാതെ തന്നെ അങ്ങിനെയൊരു സാധ്യതയ്ക്കുള്ള വളം ഇട്ടു വച്ചിട്ടുണ്ട്. ദില്ലിയില്‍ നാമ്പെടുത്ത മാറ്റത്തിന്റെ വിത്തുകള്‍ ഇന്ത്യയിലൊട്ടാകെ മുളച്ചു വളരട്ടെ എന്നും മേല്‍ക്കൂര നഷ്ടപ്പെട്ടു നര്‍കിക്കുന്ന ജനതയ്ക്കൊരു തണലായി ഭവിക്കട്ടെ എന്നും നമുക്കാശിക്കാം. 2014 പ്രത്യാശകള്‍ നിറവേറ്റപ്പെടുന്ന വര്‍ഷമാകട്ടെ എന്നാശംസിക്കാം.    

(ചിത്രങ്ങള്‍ക്ക് ‘ഇന്റര്‍നെറ്റിനോട് കടപ്പാട്)

2013, മാർച്ച് 18, തിങ്കളാഴ്‌ച

കൂമന്‍ കാവും വിഷപ്പാമ്പുകളും


കൂമന്‍ കാവ് വിവാദവും, ഓ.വി. വിജയന്റെ പ്രതിമ തകര്‍ക്കലും എല്ലാം ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന കൃതിയെ ഒന്നു കൂടി വായിക്കുവാന്‍ നിമിത്തമാക്കി.

ഓ.വി. വിജയന്റെ മാസ്റ്റര്‍ പീസായി എല്ലാവരും വിലയിരുത്തിയിട്ടുള്ള ഖസാക്കിന്റെ ഇതിഹാസം തുടങ്ങുന്നതിങ്ങനെയാണ്.

കൂമന്‍ കാവില്‍ ബസ്സു ചെന്നു നിന്നപ്പോള്‍ ആ സ്ഥലം രവിയ്ക്കപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച് ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം.“


നോവലിന്റെ അവസാന ഭാഗത്ത് രവി തിരിച്ചു പോകാനുള്ള യാത്ര തുടങ്ങുമ്പോള്‍ കൂമന്‍ കാവിലെത്തുന്ന രംഗം വര്‍ണ്ണിക്കുന്നതിങ്ങനേയും.

കൂമന്‍ കാവിലെത്തിയപ്പോഴും ആ വെളുത്ത മഴ നിന്നു പെയ്തു. കൂമന്‍കാവങ്ങാ‍ടിയുടെ ഏറുമാടങ്ങളത്രയും കൊടുങ്കാറ്റില്‍ നിലം പൊത്തിയിരുന്നു. അപ്പുറത്ത് ബസ്സുകാര്‍ ഉപയോഗിച്ചിരുന്ന ഒരു മണ്‍പുര ഇടിഞ്ഞുവീണിരുന്നു“.

‘കാവ്‘ എന്ന വാക്കിന് മരക്കൂട്ടം, വൃക്ഷലതാദികള്‍ ഇട തൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന സ്ഥലം, തോപ്പ്, ഉദ്യാനം എന്നെല്ലാം അര്‍ത്ഥങ്ങളുണ്ട്. കൂടാതെ കേരളത്തിലെ പ്രാചീനദവതകളായ കാളി, വേട്ടക്കരന്‍, അയ്യപ്പന്‍, നാഗത്താന്മാര്‍ മുതാലയവരെ കുടിവച്ച സ്ഥലങ്ങള്‍ക്കു പൊതുവേ കാവ് എന്നു പറയുന്നു എന്നും വിവരിക്കുന്നു ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി.  കാവെന്ന പേരില്‍ അവസാനിക്കുന്ന സ്ഥലനാമങ്ങള്‍ കേരളീയര്‍ക്ക് സുപരിചിതമാണ്  മുളങ്കുന്നത്തു കാവ്, വട്ടിയൂര്‍ക്കാവ് എന്നിവ ഉദാഹരണങ്ങള്‍. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ് കാവുകള്‍.

കൂമന്‍ കാവാകട്ടെ,  ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ ഒരു സാങ്കല്പിക സ്ഥലം മാത്രമാണെന്നും,  ഇതിനു ദൈവങ്ങളെ കുടിയിരുത്തിയ കാവുമായി യാതൊരു ബന്ധവുമില്ലെന്നു നോവല്‍ വായിച്ചവര്‍ക്കൊക്കെ മനസ്സിലാകുമെന്ന കാര്യം ഒരു പാട് പേര്‍ ഇതിനകം ചൂണ്ടിക്കാണിച്ചു കഴിഞ്ഞു.  ഈ സ്ഥലത്തിന്റെ ഒരു പ്രതീകാത്മക രൂപം ഇപ്പോള്‍ കോട്ടക്കല്‍ രാജാ ഹൈസ്കൂളില്‍ പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന കാര്യം എല്ലാവരുടേയും ശ്രദ്ധയിലേക്കു വന്നത് അതൊരു വിവാദമായപ്പോഴാണ്. 

തങ്ങളുടെ സ്കൂളിലെ  പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന എഴുത്തുകാരന്റെ ഓര്‍മ്മ നില നിര്‍ത്താനുള്ള ഒരു സ്മാരകമായാണ്  ‘കൂമന്‍ കാവെന്ന’ സ്മൃതി വനമൊരുക്കാനും അതില്‍ വിജയന്റെ പ്രതിമ സ്ഥാപിക്കുവാനുമുള്ള തീരുമാനമുണ്ടായത്. ഏതൊരു സ്ഥാപനത്തിനും,  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രത്യേകിച്ചും,  അഭിമാനിക്കാവുന്നതാണ് ലോകനിലവാരത്തിലുള്ള ഒരെഴുത്തുകാരനുമായുള്ള  ഇത്തരമൊരു പൂര്‍വ്വ ബന്ധം. വിദ്യാര്‍ത്ഥികളും, പി.ടി.ഏ. യും ചേര്‍ന്നു നടത്തിയത് വളരെ ശ്ലാഘനീയമായ ഉദ്യമം എന്നതിനു രണ്ടു പക്ഷമുണ്ടാകില്ല. എന്നിരുന്നിട്ടും, സ്കൂളിനും, ദേശത്തിനും, രാജ്യത്തിനുമെല്ലാം മാതൃകയാകേണ്ടിയിരുന്ന ഈ ശ്രമം എങ്ങിനെ വിവാദങ്ങളുടെ കാറ്റിലകപ്പെട്ടു എന്നറിയുമ്പോഴാണ് നാം സാക്ഷര കേരളത്തിലാണോ അതോ അതിപുരാതനമായ ഏതോ അപരിഷ്കൃത ദ്വീപിലാണോ ജീവിക്കുന്നത് എന്ന സംശയം ബലപ്പെടുന്നത്.

വിവാദങ്ങള്‍ എന്നും ചുഴലിക്കാറ്റു പോലെ വിജയനെ പിന്തുടര്‍ന്നിരുന്നു എന്നു കാണാവുന്നതാണ്. എല്ലാ വിവാദങ്ങളേയും ഋഷിതുല്യമായ ശാന്തതയോടെ നേരിടാനുള്ള കെല്‍പ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. മരിച്ചു കിടക്കുമ്പോഴും വിവാദം കൂടെയുണ്ടായിരുന്നു. ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യത്തില്‍ ഒരു കൊടുങ്കാറ്റു തന്നെ സൃഷ്ടിച്ചത് ചരിത്രം. ഇകഴ്ത്തിയും പുകഴ്ത്തിയും ഒട്ടനവധി പേര്‍.  ഇതിഹാസം മോഷണമാണെന്നു വരെയുള്ള ചന്ദ്രഹാസങ്ങളുയര്‍ന്നു. അര്‍ഹതപ്പെട്ടെ ‘ജ്ഞാനപീഠ’ പുരസ്കാരം ലഭിക്കാതെ പോയപ്പോഴും വിവാദങ്ങളുണ്ടായി. നിരോധിക്കപ്പെട്ട മുസ്ലീം സംഘടനായായ സിമിയുടെ സമ്മേളനത്തില്‍ പങ്കെടുത്തതു വലിയൊരു വിവാദമായി കത്തിപ്പടര്‍ന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്മാരകത്തിനെതിരേ ഉയര്‍ന്നു വന്നിരിക്കുന്നത് മുസ്ലീങ്ങളുമായി ബന്ധപ്പെട്ട ഒരു തര്‍ക്കമാണെന്നത് വിചിത്രമായി തോന്നാം.


പ്രതിമകള്‍ എപ്പോഴും ചരിത്രത്തെ ഓര്‍മ്മപ്പെടുത്തുകയും വര്‍ത്തമാനത്തെ പഴമയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. മരിച്ചു പോയ മഹാരഥന്മാരില്‍ തുടങ്ങി പ്രതിമാ വിവാദത്തിലകപ്പെട്ട ജീവിച്ചിരിക്കുന്ന മായാവതിക്കു വരെയുണ്ട് ഇന്ത്യാ‍ മഹാരാജ്യത്ത് പ്രതിമകള്‍.  

പ്രതിമകളോട് വിരോധമുള്ളവര്‍ക്ക് അത് സ്ഥാപിക്കാതിരിക്കാം. സ്ഥാപിക്കണമെന്നുള്ളവര്‍ക്ക് അതുമാവാം. അതിനാണല്ലോ ജനാധിപത്യം എന്നു പറയുന്നത്.  ഒരു വിഭാഗം ജനങ്ങളുടെ മത വിശ്വാസത്തില്‍ പ്രതിമകള്‍ക്കു സ്ഥാനമില്ല എന്നതിനാല്‍ അവര്‍ക്കു പ്രാമുഖ്യമുള്ള സ്ഥലങ്ങളില്‍ ഒരാളെക്കൊണ്ടും പ്രതിമകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല എന്ന മര്‍ക്കടമുഷ്ടി ന്യായീകരിക്കാനാവാത്തതാണ്.   മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പ്രതിമ മലപ്പുറത്തു സ്ഥാപിക്കുന്ന കാര്യത്തില്‍ പോലും ചിലര്‍ പ്രതിമ പോലെ നിന്നതിനു പിറകില്‍ ഇത്തരം ഇടുങ്ങിയ ചിന്താഗതിയായിരുന്നെന്ന കാര്യം സുവിദിതമാണല്ലോ. 

ഓ.വി.വിജയന്റെ പ്രതിമ മാറ്റിയാല്‍ മാത്രമേ സ്മൃതിവനത്തിന് അംഗീകാരം നല്‍കൂ എന്ന നിലപാടുമായി  മുനിസിപ്പാലിറ്റി രംഗത്തെത്തി എന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. വിഗ്രഹാരാധനയ്ക്കുള്ള സ്ഥലമാണ് കാവുകള്‍ എന്നോ മറ്റോ ഉള്ള മിഥ്യാ ധാരണ കൊണ്ടാവം കൂമന്‍ കാവ് എന്ന പേരിനോടുമുണ്ടായിരുന്നത്രെ വിരോധം. സംഗതി പുറത്തറിഞ്ഞ് വിവാദമായപ്പോള്‍ ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടാവുകയും മുനിസിപ്പാലിറ്റി വാക്കുകള്‍ മാറ്റുകയും ചെയ്തതാണത്രെ. പ്രതിമ സ്ഥാപിക്കുവാന്‍ മുനിസിപ്പാലിറ്റിയുടെ സമ്മതം മുന്‍ കൂട്ടി വാങ്ങിയിരുന്നില്ല എന്ന സാങ്കേതിക കാരണത്തിലേക്ക് ശാഠ്യങ്ങള്‍ ലോപിച്ചു.   

അബ്ദുസമദ് സമദാനി തുടങ്ങിയ പ്രമുഖരുടെ ഇടപെടല്‍ ഉണ്ടായിട്ടു പോലും പ്രതിമ വികൃതമാക്കപ്പെട്ടു. ഇപ്പോള്‍ പ്രതിമ പുനര്‍ നിര്‍മ്മിക്കുവാനും സ്മൃതി വനം സംരക്ഷിക്കുവാനുമായി ഒരു പ്രത്യേക കമ്മറ്റിയെ തിരഞ്ഞെടുത്തതായാണ് ഒടുവില്‍ വായിച്ച വാര്‍ത്തകള്‍. പുതുതായുണ്ടാക്കുന്ന പ്രതിമയും തകര്‍ക്കപ്പെടുകയില്ല എന്നാരെങ്കിലും ഉറപ്പു കൊടുത്തിണ്ടോ ആവോ? ഏതായാലും മനുഷ്യരെപ്പോലെത്തന്നെ പ്രതിമകളും ‘നോട്ടപ്പുള്ളി’കളുടെ ലിസ്റ്റില്‍ അകപ്പെട്ടു കഴിഞ്ഞു. തങ്ങള്‍ക്കിഷ്ടപ്പെടാത്തതൊന്നും ഈ ഭൂമുഖത്തു നില നില്‍ക്കാന്‍ പാടില്ലെന്നു കുറേപ്പേരെങ്കിലും വിശ്വസിക്കുന്നു എന്നു സാരം.

“അന്നു രാത്രി കൊടുങ്കാറ്റു വീശി. ഇളവില്ലാതെ രണ്ടു ദിവസം തുടര്‍ന്നു വീശി. പനകള്‍ കട പുഴങ്ങി. പുളിങ്കൊമ്പുകള്‍ പൊട്ടി, മഴ ചൊരിഞ്ഞു”.  

കാറ്റിന്റെ സാന്നിദ്ധ്യം ഖസാക്കിന്റെ ഇതിഹാസത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നുണ്ട്. കൂമന്‍ കാവെന്നെ സ്മൃതിവനത്തിലേക്കു വീശിയ അസുഖകരമായ കാറ്റിന്റെ ഉറവിടം എവിടെ നിന്നായിരുന്നാലും അതു നമ്മുടെ നാടിനു യോജിച്ചതല്ല‍. നാം ജീവിക്കുന്ന ഈ ലോകത്ത് മനുഷ്യര്‍ ഒരു പാട് മതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.  ലോക ജനതയെ ആകമാനം ഒരൊറ്റ മതത്തിന്റെ ചിറകിന്‍ കീഴിന്‍ കൊണ്ടു വരാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ എത്രകാലം നടത്തിയിട്ടും ഒരു മതത്തിനും ഇതു വരെ അതിനു കഴിഞ്ഞിട്ടില്ല എന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്.  മഹത്തായൊരു ആശയമാണെങ്കിലും അതേപോലെത്തന്നെ ദുഷ്കരമാണ് മതരഹിതമായൊരു സമൂഹത്തിലേക്കുള്ള പരിവര്‍ത്തനവും.

അതിനാല്‍ എല്ലാ മതങ്ങള്‍ക്കും മറ്റു മതങ്ങളിലുള്ളവരുമായും, മതരഹിതരുമായും സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നതിനുള്ള സാഹചര്യം നിലനിര്‍ത്തേണ്ട ബാധ്യതയുണ്ട്.  സ്വന്തം മത വിശ്വാസങ്ങള്‍ ഹനിക്കപ്പെടും എന്ന മിധ്യാ ധാരണയില്‍ ഒരു രാജ്യത്തിന്റെ സംസ്കാരത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള വിശ്വാസങ്ങളോട് മുഖം തിരിക്കുമ്പോള്‍ സമൂഹത്തില്‍ നില നില്‍ക്കുന്ന സന്തുലിതാവസ്ഥയ്ക്ക് മുറിവേല്‍ക്കുകയാണ്. ഈ മുറിപ്പാടുകള്‍ അടുത്ത കാലത്തായി കൂടിക്കൂടി വരുന്നു എന്നതിന് ഒരു പാട് തെളിവുകള്‍ നമുക്കു മുന്നിലേക്ക് ദിവസേനെ കടന്നു വരുന്നുണ്ട്.

ഏതൊരു മതവും മനുഷ്യന്റെ കണ്ണു തുറപ്പിക്കുന്നതിനു പകരം കണ്ണു മൂടിക്കെട്ടാന്‍ തുടങ്ങുമ്പോഴാണ് അബദ്ധങ്ങളിലേക്കു വഴുതുവാന്‍ തുടങ്ങുന്നത്. മതവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ അധികാരകേന്ദ്രങ്ങളുടെ ചതുപ്പിലൂടെ ഇത്തരം ഒരു പാട് വഴുക്കുന്ന പാതകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട് . ഇതിലൂടെയൊക്കെ അന്ധരായി നീങ്ങുന്നവര്‍ക്ക് തങ്ങള്‍ സ്ഥലകാല ബോധവും, ചിന്താശക്തിയും നഷ്ടപ്പെട്ട അതി വൈകാരികതയുടെ ചതുപ്പുകളിലൂടെയാണ് നീങ്ങുന്നതെന്ന ബോധം ഉണ്ടായിരിക്കില്ല. ഇത്തരം ചതുപ്പുകളില്‍ നിന്നും സ്വന്തം അനുയായികളെ നേര്‍വഴിക്കു നടത്തേണ്ട ഉത്തരവാദിത്വം ഓരോ മതത്തിന്റെയും തലപ്പത്തിരിക്കുന്നവര്‍ക്കുണ്ടാകേണ്ടതുണ്ട്. അതിനവര്‍ തുനിയുന്നില്ലെന്നു മാത്രമല്ല അണികള്‍ക്കായി കൂടുതല്‍ ദുസ്സഹമായ പാതകള്‍ ഒരുക്കുന്ന മത്സരങ്ങളിലാണ് നേതാക്കള്‍. ഇത്തരം ബുദ്ധിശുന്യതകള്‍ തത്തുല്യമായ ചതുപ്പുകളേയും, വഴുക്കുന്ന പാതകളേയും മറ്റു മതങ്ങളിലും വളര്‍ത്തും എന്നതിന് ഉദാഹരണങ്ങള്‍ തേടി ദൂരെ പോകേണ്ടതില്ല.    

ബി.ജെ.പി എന്ന ജാതിപാര്‍ട്ടിയുടെ (പേരില്‍ ജാതിയില്ലെങ്കിലും പോരില്‍ ഉണ്ടെന്നത് ഏവര്‍ക്കുമറിയാം) ഉദയവും, സ്വാതന്ത്ര്യത്തിനു ശേഷം വളരെയൊന്നും പച്ച പിടിക്കാതിരുന്ന ആര്‍.എസ്.എസ്സിന്റെ ഉയിര്‍ത്തെഴുന്നേല്ക്കലും, ശ്രീരാമ സേന, ബജരംഗ് ദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ മുള പൊട്ടലും, ശിവസേന പോലുള്ള പ്രാദേശിക പാര്‍ട്ടികളുടെ ഊര്‍ജ്ജ സംഭരണവുമെല്ലാം ഇത്തരം കിടമത്സരങ്ങളുടേയും വൈരങ്ങളുടെയും വിത്തുകളില്‍ നിന്നായിരുന്നു എന്നതല്ലെ സത്യം?

മതമേതായാലും ‘മനുഷ്യന്‍’ നന്നായാല്‍ മതി എന്നതിനു പകരം മനുഷ്യനെങ്ങനെയായാലും  ‘മതം’ നന്നായാല്‍ മതി എന്ന പുതിയ സൂക്തത്തിന്റെ ലഹരിയിലാണെല്ലാവരും‍. എല്ലാ മതങ്ങള്‍ക്കും, മതരഹിതര്‍ക്കും തുല്ല്യതയോടെ നിലനില്‍ക്കുവാന്‍ ഇന്ത്യയിലെ ജനാധിപത്യ സംവിധാനം നല്‍കിയിട്ടുള്ള സ്വാതന്ത്ര്യം ഇങ്ങിനെ ദുരുപയോഗപ്പെടുത്തുന്നവരെല്ലാം‍, ഇന്ത്യയുടെ മതേതരത്വത്തിലൂന്നിയ സവിശേഷ സ്വത്വത്തെത്തന്നെ കീറി മുറിക്കുകയാണ് ചെയ്യുന്നത്.  

ഓ.വി. വിജയനെപ്പോലെയുള്ള ഒരെഴുത്തുകാരന്റെ മഹത്വം മനസ്സിലാക്കാന്‍ കഴിയാത്തവരും, കൂമന്‍ കാവെന്ന സ്മൃതിമവനത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ വിറളി പിടിക്കുന്നവരും ഇന്ത്യന്‍ മതേതരത്വത്തിന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ്.  എഴുത്തുകാരന്റെ കൈകളില്‍ വിലങ്ങുകളണിയിക്കാന്‍ തത്രപ്പെടുന്നവരും, വിരലുകളറുക്കാന്‍ വാളോങ്ങി നില്‍ക്കുന്നവരും, പ്രതിമകളെ വികൃതപ്പെടുത്തുന്നവരും സമാധാനത്തിന്റെ ആരാച്ചാര്‍മാരാണ്.

ഖസാക്കിന്റെ ഇതിഹാസം അവസാനിക്കുന്നിടത്ത് രവിക്കു സര്‍പ്പദംശമേല്‍ക്കുന്ന ഒരു രംഗമുണ്ട്. പാമ്പിന്റെ വരവ് വിജയന്‍ വര്‍ണ്ണിക്കുന്നതിങ്ങനെ -

“നീലനിറത്തിലുള്ള മുഖമുയര്‍ത്തി അവന്‍ മേല്പോട്ടു നോക്കി. ഇണര്‍പ്പു പൊട്ടിയ കറുത്ത നാക്കു പുറത്തേയ്ക്കു വെട്ടിച്ചു. പാമ്പിന്റെ പത്തി വിടരുന്നതു രവിയും കൌതുകത്തോടെ നോക്കി. വാത്സല്യത്തോടെ. കാല്പടത്തില്‍ പല്ലുകള്‍ അമര്‍ന്നു. പല്ലു മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്. കാല്പടത്തില്‍ വീണ്ടും വീണ്ടും അവ പതിഞ്ഞു.“

ഖസാ‍ക്കിലെ ഗന്ധങ്ങളറിഞ്ഞ തന്റെ മൂക്കിന്റെ നേര്‍ക്ക്, ജീവിതങ്ങളുടെ പൊരുളുകളെ സുക്ഷമതയോടെ ദര്‍ശിക്കാനുപകരിച്ച കണ്ണുടയുടെ നേര്‍ക്ക്, വാക്കുകളുടെ തീരാമഴ പൊഴിച്ച ചുണ്ടുകളുടെ നേര്‍ക്ക് - കോട്ടക്കല്‍ രാജാ ഹൈസ്കൂളിലെ അഭിശപ്തമായ ഒരു രാത്രിയിലെ കൂരിരുട്ടിലൂടെ നീണ്ടു വന്ന മതഭ്രാന്തന്മാരുടെ കരങ്ങളില്‍ അവര്‍ തകര്‍ത്ത ചുണ്ടുകളുരസ്സി ഒരു പക്ഷേ വിജയനെന്ന മനുഷ്യസ്നേഹി പറയുമായിരിക്കും  - “വികൃതിയാണ്, സാരമില്ല“.

വിജയനങ്ങനെയാണ്. ദ്രോഹിച്ചവരെയെല്ലാം സ്നേഹിച്ചിട്ടേയുള്ളു. പക്ഷേ ഇത്തരം ദ്രോഹങ്ങള്‍ മലയാളക്കരയ്ക്കു താങ്ങാനാവുമോ അല്ലെങ്കില്‍ താങ്ങേണ്ടതുണ്ടോ എന്നതാണ് കാതലായ പ്രശ്നം.


(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)


2013, ജനുവരി 28, തിങ്കളാഴ്‌ച

വിശ്വരൂപം - ആരുടെ?




 മുസ്ലീംങ്ങളെല്ലാം ഭീകരവാദികളാണോ? അല്ല. അപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഭീകരവാദി കഥാപാത്രങ്ങള്‍ക്കെല്ലാം മുസ്ലീം പേരുകള്‍ നല്‍കുന്നത് ശരിയാണോ? തീര്‍ച്ചയായും അല്ല. ഇതൊരു തെറ്റായ പ്രവണത തന്നെയാണ്. ഇത്തരം ഒട്ടനവധി തെറ്റായ പ്രവണതകളുടെ ആകെത്തുകയാണ് ഇന്ത്യയിലെ കച്ചവട സിനിമ. നായകന്മാരെല്ലാം വെളുത്ത് ഭംഗിയുള്ളവര്‍. വില്ലന്മാരാകട്ടെ കറുത്തവരോ, ഇരു നിറത്തിലുള്ളവരോ. ഹിന്ദി ഫിലിമുകളില്‍ തെക്കേ ഇന്ത്യക്കാര്‍ കോമാളികളോ വില്ലന്മാരോ ആയി ചിത്രീകരിക്കാറുണ്ട്. തെന്നിന്ത്യന്‍ സിനിമകളില്‍ അപൂര്‍വ്വമായിട്ടാണെങ്കിലും ഉത്തരേന്ത്യക്കാരും വില്ലന്‍ കഥാപാത്രങ്ങളായിട്ടുണ്ട്. 

നായികമാരാണെങ്കിലോ വെളുത്ത സുന്ദരിമാര്‍. കറുത്ത ഒരു നായിക (തകഴിയുടെ ചെമ്മീനിലെ ‘കറുത്തമ്മ’ പോലും വെളുത്തതായിരുന്നു എന്ന വിവാദം ഓര്‍ക്കുക) പേരിനു പോലും കാണാന്‍ വഴിയില്ല. കറുത്തവരൊന്നും നായികമാരാവാന്‍ ജനിച്ചവരല്ല എന്നു തോന്നും ഇത്തരം സിനിമകള്‍ കണ്ടാല്‍. പ്രേമിക്കാനും, സെക്സിയായിരിക്കാനും, ബലാത്സംഗം ചെയ്യപ്പെടാനും, കരയാനും വേണ്ടി സൃഷ്ടിക്കപ്പെട്ട വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങള്‍. 

ഭീകരവാദത്തെ കേന്ദ്ര ബിന്ദുവാക്കി ഒരു പാട് ചിത്രങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങിയിട്ടുണ്ട്.  പഞ്ചാബിലെ സിഖ് വിഘടനവാദത്തിന്റെ പശ്ചാത്തലത്തില്‍ ‘ഗുല്‍‌സാര്‍‘ സംവിധാനം ചെയ്ത് ‘മാച്ചീസ്’‘ എന്ന ഹിന്ദി ചിത്രം (1996) ഇത്തരുണത്തില്‍ വളരെ സ്മരണീയമാണ്. ഈ ചിത്രത്തില്‍ ഒരു വില്ലന്‍ എന്നു പറയാന്‍ ഒരാളില്ല. ഭീകര വാദവും ഭരണ കൂടവും കൂടി സാധാരണ ജീ‍വിതത്തെ എത്ര മാത്രം പിച്ചിക്കീറുന്നുവെന്നതിന്റെ നേര്‍ക്കാഴ്ചയാണീ ചിത്രം. ഭീകരവാദത്തോടൊപ്പം ഭരണ കൂടവും ഇവിടെ പ്രതിനായക സ്ഥാനത്തു വരുന്നു.  

ഗോവിന്ദ് നിഹലാനിയുടെ ‘ദ്രോഹ് കാല്‍’ (1994) എന്ന ഹിന്ദി ചിത്രവും ഭീകരവാദത്തിനെതിരേ പൊരുതുവാന്‍ ജീവിതം ഹോമിക്കേണ്ടി വരുന്ന ഒരു പറ്റം പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്നു. ഇവിടെ ഭീകരവാദിയായി വരുന്ന കഥാപാത്രത്തിന്റെ പേര്‍ - കമാന്റര്‍ ഭദ്ര എന്നാണ്. കമാന്റര്‍ ഭദ്ര ഒരു മതത്തിന്റേയും വക്താവല്ല. പോലീസ് ഫോഴ്സിന്റെ ഭാഗമായി അണി നിരക്കുന്ന തുല്യ പ്രധാനമുള്ള കഥാ പാത്രങ്ങളില്‍ ഒരാള്‍ അബ്ബാസ് ലോധി എന്ന മുസ്ലീമാണ്,  മറ്റെയാള്‍ അഭയ് സിംഗ് എന്ന ഹിന്ദുവും.

മണി രത്നത്തിന്റെ തമിള്‍ / ഹിന്ദി ചിത്രം ‘റോജാ’ (1992)യിലാകട്ടെ വില്ലന്‍ കഥാപാത്രത്തിന്റെ പേര് ലിയാഖത്ത് . അതിര്‍ത്തി പ്രദേശമായ കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നയാള്‍ മുസ്ലീമാവാതെ തരമില്ല‍. അയാള്‍ക്കയാളുടേതായ വിശ്വാസങ്ങളും ലക്ഷ്യവുമുണ്ട്. ഇവിടെയും ഭീകരവാദം സാധാരണ ജനജീവിതത്തെ എത്ര മാത്രം താറുമാറാക്കുന്നു എന്നു നാം കാണുന്നു.  

‘ദില്‍ സേ’ (1998) എന്ന മണി രത്നം ചിത്രത്തിലെ നായിക മേഘ്ന ഭീകരവാദിഗ്രുപ്പിലെ അംഗമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ക്രൂരത മൂലം ഭീകരവാദത്തിന്റെ പാത തിരഞ്ഞെടുത്തവള്‍. അവളെ തീവ്രവാദത്തില്‍ നിന്നും വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന നായകനോടൊപ്പം ശരീരത്തിലണിഞ്ഞിരുന്ന ബോംബു പൊട്ടി രണ്ടു പേരും മരിക്കുന്നതാണ്  ചിത്രത്തിന്റെ അന്ത്യം. ഭീകരവാദം സ്നേഹത്തെ എങ്ങിനെ ഭൂമിയില്‍ നിന്നും തുടച്ചു നീക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതിലെ കഥയും കഥാ പാത്രങ്ങളും. രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട എല്‍.ടി.ടി.ഇ.യിലെ ചാവേറുകളെ ഓര്‍മ്മിപ്പിക്കുന്നു ഈ സ്ത്രീ കഥാപാത്രം.  

മേജര്‍ രവിയുടെ ‘കീര്‍ത്തിചക്ര‘യാകട്ടെ (2006) കശ്മീരില്‍ നേര്‍ക്കു നേര്‍ ഭീകരവാദികളുമായി പൊരുതുന്ന കമാന്റോകളുടെ കഥയാണ്.  ഭീകരവാദികളുടെ ആക്രമണ ശൈലികളും തങ്ങളുടെ ലക്ഷ്യങ്ങള്‍ സഫലീകരിക്കുവാന്‍ ഏതറ്റം വരെ അവര്‍ പോകുമെന്നും ഈ ചിത്രം കാണിച്ചു തരുന്നു. എതിരാളികള്‍ മുസ്ലീം തീവ്രവാദികളാണെന്നത് അസന്നിഗ്‌ദ്ധമായി വ്യകതമാണ്. 

മേല്പറഞ്ഞ ഉദാഹരണങ്ങളില്‍ നിന്നും, ചലച്ചിത്ര കലയെ ഗൌരവമായെടുക്കുന്നവരാരും തന്നെ തങ്ങളുടെ സിനിമകളിലൂടെ  മുസ്ലീം വിരോധത്തില്‍ നിന്നുമുടലെടുത്തതെന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയൊന്നും സൃഷ്ടിച്ചിട്ടില്ല എന്നു കാണാവുന്നതാണ്. 


ഇപ്പറഞ്ഞവയല്ലാതെ നൂറു ശതമാനവും കച്ചവട ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു കൊണ്ടെടുത്ത നിരവധി ചിത്രങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഷകളിലായുണ്ട്. അവയിലൊക്കെ ചിലപ്പോഴായി കള്ളക്കടത്തുകാരനെയും, ഭീകരവാദിയെയുമെല്ലാം മുസ്ലീം മതക്കാരായി ചിത്രീകരിക്കുന്ന പ്രവണത നാം കണ്ടിട്ടുമുണ്ട്. ഇതെല്ലാം കച്ചവട സിനിമയുടെ ചേരുവകള്‍ മാത്രമാണ്. ഇത്തരം ചിത്രങ്ങളുടെയെല്ലാം അണിയറ പ്രവര്‍ത്തകരിലും,  എന്തിന് അഭിനേതാക്കളില്‍ പോലും നല്ലൊരു വിഭാഗം മുസ്ലീം മതത്തില്‍ വിശ്വസിക്കുന്നവരുണ്ട് എന്നതാണ് വസ്തുത.  അധോ ലോക നായകന്മാരായ ഹാജി മസ്താനും, കരീം ലാലയും, ദാവൂദ് ഇബ്രാഹിമുമെല്ലാം തീര്‍ത്ത വലിയൊരു ‘ഹീറോ’ പരിവേഷത്തെ വിറ്റു കാശാക്കാന്‍ ഇത്തരം കഥാപാത്ര സൃഷ്ടിയിലൂടെ ബോധപൂര്‍വ്വം കച്ചവട സിനിമാക്കാര്‍ ശ്രമിക്കുന്നതു കൊണ്ടായിരുന്നിരിക്കാം ഇത്തരം സിനിമകള്‍ നിരവധിയായി വന്നത്.  അധോലോകവും സിനിമാ ലോകവുമായുള്ള  രഹസ്യവും പരസ്യവുമായുള്ള ബാന്ധവങ്ങള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണല്ലോ? ‘ദാവൂദ് ഇബ്രാഹിമും’, വരദരാജ മുതലിയാരു’മടക്കം പല അധോലോക രാജാക്കന്മാരുടേയും ജീവിതത്തിലെ ഏടുകള്‍ ഇത്തരം കഥാപാത്ര സൃഷ്ടികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. 



ഇങ്ങനെ പോയിക്കൊണ്ടിരുന്ന സിനിമാ രംഗത്തേക്ക് സെപ്തംബര്‍ 11-ലെ അമേരിക്കന്‍ ആക്രമണത്തിനു ശേഷമാണ് അധോലോക നായകന്മാര്‍ക്കു പകരം ഭീകര വാദികളായ കൂടുതല്‍ കഥാപാത്രങ്ങള്‍ കടന്നു വരാനും രംഗം കയ്യടക്കാനും തുടങ്ങിയതെന്നു കാണാം.   അമേരിക്കന്‍ ആക്രമണം അതിനു മുമ്പെങ്ങുമുണ്ടാകാത്ത വിധത്തിലുള്ള ഒരു ഭീതി ലോകത്തെമ്പാടുമുള്ള മുസ്ലീങ്ങളല്ലാത്ത ജനതയുടെ മനസ്സില്‍ വിതച്ചു എന്നതിന്റെ പ്രാധാന്യം ആര്‍ക്കും കുറച്ചു കാണാനാകില്ല. മുസ്ലീം പേരിനെപ്പോലും സംശയത്തോടെയല്ലാതെ വീക്ഷിക്കാന്‍ പറ്റാത്ത ഒരു സാഹചര്യമാണ് പ്രസ്തുത സംഭവം സൃഷ്ടിച്ചത്. അഫ്ഘാനിസ്ഥാനിലെ താലിബാന്‍ അതിക്രമങ്ങളും, മുംബൈ ഭീകരാക്രമണവും, എഴുത്തുകാര്‍ക്കും പുരോഗമനാശയക്കാര്‍ക്കും എതിരേ മുസ്ലീം മത നേതൃത്വങ്ങള്‍ നിരന്തരം പുറപ്പെടുവിച്ചു കൊണ്ടിരുന്ന ഫട്‌വകളും ഈ സാഹചര്യത്തെ രൂക്ഷമാക്കി എന്നു പറയാതെ വയ്യ.  കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘മൈ നെയിം ഈസ് ഖാന്‍’ എന്ന ചിത്രം,  ഇതിലൊന്നും പങ്കില്ലാത്ത ഒരു മുസ്ലീമിനെ ഇത്തരം ഒരു സാഹചര്യം എങ്ങിനെ വേട്ടയാടുന്നു എന്നു കാട്ടിത്തരുന്നു.  

പ്രേതത്തെ ഭയപ്പെടുന്ന മനുഷ്യന് പ്രേത കഥാപാത്രങ്ങളെ എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്നതു പോലെ, ഭീകരവാദത്തെ പേടിക്കുന്ന മനുഷ്യര്‍ക്ക് ഭീകരവാദികളായ കഥാപാത്രങ്ങളുമായി എളുപ്പം ഒത്തു പോകാനാകുന്നു എന്നതൊരു വസ്തുതയാണ്. വില്ലന്‍ ഭീകര വാദിയാകുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്ന ഭീകര സംഭവങ്ങളുമായി അതിനെ പെട്ടെന്ന് ഇഴ ചേര്‍ക്കുവാന്‍ സാധിക്കുമെന്നതായിരിക്കാം ഇതിനു പറയാവുന്ന ഒരു കാരണം. തന്നെയുമല്ല ആക്‍ഷന്‍ സീനുകള്‍ കൂടുതല്‍ വിപുലമായിത്തന്നെ ചിത്രീകരിക്കുകയുമാവാം എന്ന ലക്ഷ്യം കൂടി ഇത്തരം സിനിമകള്‍ നിറവേറ്റിയിരിക്കാം. സ്ത്രീകളുടെ മേനിക്കൊഴുപ്പു കാണിച്ചും, അമിത ലൈംഗികത ചിത്രീകരിച്ചും, അതി വൈകാരികത കാഴ്ച വച്ചും, എളുപ്പത്തില്‍ കാണികളെ സതൃപ്തരാക്കി ലാഭം കൊയ്യുക എന്നതിന്റെ ഭാഗമായി നടക്കുന്ന ഒരു പ്രക്രിയ എന്നതില്‍ക്കവിഞ്ഞ് ബോധ പൂര്‍വ്വം ഒരു മതത്തെ ഇകഴ്ത്തുവാന്‍ വേണ്ടി ഇത്തരം കഥകള്‍ ആരെങ്കിലും മിനഞ്ഞെടുക്കുന്നു എന്ന് പറയാന്‍ കഴിയില്ല. ഇതാകട്ടെ കാലാകാലം നില നില്‍ക്കാന്‍ പോകുന്ന ഒരു ട്രെന്റാണെന്നും തോന്നുന്നില്ല. 

'ദീവാറി'ലൂടെ അമിതാഭ് ബച്ചന്റെ രൂപത്തില്‍ അവതരിച്ച ആന്റി ഹീറോ പരിവേഷം പ്രചുരപ്രചാരം നേടിയതു പോലെ, ഷോലെയിലെ ഗബ്ബര്‍ സിംഗിനു നിരവധി പതിപ്പുകള്‍ ഉണ്ടായതു പോലെ, കിന്നാരത്തുമ്പികള്‍ക്ക് പുറകേ നിരവധി ഇക്കിളിത്തുമ്പികള്‍ പാറിക്കളിച്ചതു പോലെ അനുകരണകല കൈമുതലാക്കിയ കച്ചവടക്കാരുടെ വികലഭാവനയുടെ ജാരസന്തതികള്‍ മാത്രമാണ്  ഇത്തരം കഥാപാത്രങ്ങളെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഹാജി മസ്താന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം എന്നറിയപ്പെട്ട ദീവാറിലാകട്ടെ മസ്താനെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തിന്റെ പേര് വിജയ് എന്നായിരുന്നുവെന്നു കൂടി ഓര്‍ക്കുക. ഇന്നാണ് ഈ പടമെടുത്തതെങ്കില്‍ പ്രസ്തുത കഥാപാത്രത്തെ ഒരു പക്ഷേ സിനിമാ മുതലാളിമാര്‍ ഒരു മുസ്ലീമാക്കിയേനെ. 

ഇത്തരം ഘടകങ്ങളായിരിക്കാം, പറഞ്ഞ് കേട്ടിടത്തോളം കമലാഹാസന്റെ ചിത്രമായ ‘വിശ്വരൂപം’ എന്ന സിനിമയുടെ കാര്യത്തിലും സ്വാധീനിച്ചിരിക്കുക എന്നു വിശ്വസിക്കുവാനാണ് സാഹചര്യങ്ങള്‍ പഠിപ്പിക്കുന്നത്. മുസ്ലീം സംഘടനയായ അല്‍ ഖായിദയുടെ നടുപ്പിക്കുന്ന ഓര്‍മ്മകള്‍ ഇന്നും പച്ച പിടിച്ചു നില്‍ക്കുന്ന അമേരിക്കന്‍ സാഹചര്യങ്ങളില്‍  ഭീകരവാദത്തിനെതിരേ പൊരുതുന്ന ഒരാളിന്റെ കഥയില്‍ ‘ടെറ-റിസ്റ്റ്‘ ആകുന്ന കഥാപാത്രം മുസ്ലീം വംശജനാകുക എന്നതിനെ വളരെ സ്വാഭാവികമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു. ഈ ചിത്രത്തിനെതിരേ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള രോഷം കച്ചവട സിനിമയെപ്പോലെത്തന്നെ നിലവാരം കുറഞ്ഞു പോയതിനും കാരണം മറ്റൊന്നല്ല. മുസ്ലീം കഥാപാത്രങ്ങളെ നെഗറ്റീവ് ഷേഡില്‍ അവതരിപ്പിച്ച നിരവധി സിനിമകള്‍ ഇതിനു മുമ്പുണ്ടായിട്ടും, കമാ എന്നൊരക്ഷരം ഉരിയാടാതിരുന്നവര്‍ ഇപ്പോള്‍ വന്‍ പ്രതിഷേധവുമായി ഇറങ്ങുവാനുണ്ടായ സാഹചര്യം എന്തെന്ന് ആരായേണ്ടതായിട്ടാണിരിക്കുന്നത്.  

ഇത്തരുണത്തില്‍ പ്രതിഷേധം എന്നതും കച്ചവട സിനിമയിലെ ചേരുവ പോലെ വ്യക്തമായ ഉദ്ദേശ ലക്ഷ്യത്തോടെ അരങ്ങേറ്റപ്പെടുന്ന ഒരു തന്ത്രം മാത്രമാണെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ജനങ്ങളുടെ വികാരത്തെ എളുപ്പം ഇളക്കി വിട്ട് ലാഭം (ഇത് രാഷ്ട്രീയമോ മതപരമോ ആകാം) കൊയ്യുന്ന ഒരു വില കുറഞ്ഞ പ്രക്രിയ മാത്രമായിട്ടാണ് ഇത് ഉരുത്തിരിഞ്ഞു വരുന്നത്. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം ആളുകള്‍ ഇത്തരം അടിമത്തത്തിലേക്ക് അറിയാതെ തങ്ങളുടെ ബൌദ്ധികത അടിയറ വച്ചുകൊടുക്കുകയും ചെയ്യുന്നു എന്നത് ആ സുമുദായത്തിന്റെ ദുര്യോഗമാണ്. കേവല വൈകാരികതയ്ക്കപ്പുറം ബുദ്ധിയുടെ തലത്തില്‍ ഇത്തരം  ഗിമ്മിക്കുകള്‍ക്ക് നിലനില്‍പ്പില്ല. ഇത്തരം വില കുറഞ്ഞ പ്രകടനങ്ങള്‍ മുസ്ലീം എന്നു കേട്ടാല്‍ ഒരു ഭീകര ജീവിയെപ്പോലെ പേടിക്കേണ്ട ഒരു വര്‍ഗ്ഗമാണ് എന്ന, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നു നില നില്‍ക്കുന്ന, ഒരു ഭയപ്പാടിനെ കൂടുതല്‍ ശക്തിപ്പെടുത്തുവാനേ ഉപകരിക്കൂ. ഈ പ്രവണത നയിക്കുന്നത് അവിശ്വാസത്തിന്റേയും അരക്ഷിതത്വത്തിന്റേയുമായ വളരെ  അപകടകരമായ ഒരു ഭാവിയിലേക്കായിരിക്കും എന്നത് ഇതിന്റെ പ്രയോക്താക്കള്‍ മനസ്സിലാക്കുന്നുവോ ആവോ?

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു അംഗീകൃത ഭരണ വ്യവസ്ഥയുണ്ട്. ആ ഭരണ വ്യവസ്ഥ ഒരു പൌരന് ഉറപ്പു നല്‍കുന്ന  ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. അത്തരം സ്വാതന്ത്ര്യങ്ങള്‍ അതിരു കടക്കുന്നുവോ എന്നു ശ്രദ്ധിക്കുവാന്‍ പോലും സംവിധാനങ്ങളുണ്ട്. അങ്ങിനെയുള്ളൊരു സംവിധാനത്തിന്റെ മേല്‍ നോട്ടത്തിനു കീഴില്‍ സൃഷ്ടിക്കപ്പെടുന്ന സിനിമയായാലും, പുസ്തകമായാലും, ചിത്രകലയായാലും, നാടകമായാലും അതിനെ സ്വീകരിക്കേണ്ടതും തള്ളേണ്ടതും എല്ലാ വിധ മതവിഭാഗങ്ങളും, മതരഹിത വിഭാഗങ്ങളും അടങ്ങുന്ന പൊതു സമൂഹമാണ്.  

‘വിശ്വരൂപം‘ പോലുള്ള സിനിമകള്‍ ജനങ്ങള്‍ കണ്ടു വിധിയെഴുതട്ടെ. ജനങ്ങളാണല്ലോ ഒരു സിനിമ 'ഹിറ്റ് ' ആക്കുന്നതും 'ഫ്ലോപ്പ് ' ആക്കുന്നതും. ജനങ്ങളുടെ ഈ സ്വാതന്ത്ര്യത്തിനു മുന്നില്‍ തങ്ങളുടെ ‘വിശ്വരൂപം’ കാട്ടുവാന്‍ ഒരു സംഘടനയ്ക്കും അധികാരമില്ല എന്ന കാര്യം എല്ലാവരും ഓര്‍മ്മിക്കേണ്ടതാണ്. 

 4PM പ്രസ്സ് ഫോം

(ബഹറിനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘4PM പ്രസ്സ്ഫോം’ എന്ന പത്രത്തില്‍ 28/02/2013-ല്‍ പ്രസിദ്ധികരിച്ചു.)

ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്.

2012, മേയ് 22, ചൊവ്വാഴ്ച

ലാല്‍‌സലാം, മോഹന്‍ലാല്‍


ഞാന്‍ മോഹന്‍ലാലിന്റെ ആരാധകനല്ല. ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവുകളോട് മതിപ്പു തോന്നിയ അവസരങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ നടനില്‍ നിന്നും മനുഷ്യനിലേക്കിറങ്ങി വന്ന് അദ്ദേഹം പലപ്പോഴും പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയെക്കുറിച്ചുള്ള മതിപ്പ് കുറക്കുവാനേ ഉതകിയിട്ടുള്ളു. ഇതില്‍ നിന്നെല്ലാം വിഭിന്നമായി ഇക്കഴിഞ്ഞ ദിവസം തന്റെ ബ്ലോഗില്‍ ‘ഓര്‍മ്മയില്‍ രണ്ട് അമ്മമാര്‍‘ എന്ന തലക്കെട്ടില്‍ അദ്ദേഹമെഴുതിയ ലേഖനത്തിലൂടെ രോഗ ശയ്യയിലായ സ്വന്തം അമ്മയേയും, കാപാലികരാല്‍ കശാപ്പു ചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ അമ്മയേയും ഒരുമിച്ച് സ്മരിക്കുക വഴി ഇതാ അദ്ദേഹം നല്ലൊരു കാര്യം ചെയ്തിരിക്കുന്നു എന്ന തോന്നലുളവാക്കുന്നു. 
http://www.thecompleteactor.com/articles2/

ഇത് തന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഒരു അവസരമായി ഉപയോഗിക്കുകയാണെന്നോ, സ്വന്തം അമ്മ ശയ്യാവലംബിയായതു കൊണ്ട്‍, മാധ്യമശ്രദ്ധ നേടിയ മറ്റൊരമ്മയുടെ സങ്കടത്തെ കൂട്ടു പിടിച്ചതാണെന്നോ ഒക്കെ ആളുകള്‍ക്കു പറയാമെങ്കിലും, തന്റെ അവസരോചിതമായ ഈ പ്രതികരണം വഴി ടി.പി. ചന്ദ്രശേഖരന്റെ കൊലക്കെതിരെയുള്ള പ്രതികരണങ്ങള്‍ക്ക് വലിയൊരു കരുത്തു നല്‍കുവാന്‍ മോഹന്‍ലാലിനു കഴിഞ്ഞിരിക്കുന്നു.  പ്രത്യേകിച്ചും വിവാദ ദാഹികളായ മാധ്യമപ്പട അതിനു വന്‍ പ്രാധാന്യം നല്‍കി ഫ്ലാഷ് ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍.


 ചന്ദ്രശേഖരന്റെ അമ്മയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനു ശേഷം ഒരു പടി കൂടി മുന്നോട്ടു കടന്ന് “കൊല്ലുന്നവരും കൊല്ലിക്കുന്നവരുമുള്ള ഈ കേരളത്തില്‍ ജീവിക്കുവാന്‍ മടി തോന്നുന്നു, മടുപ്പു തോന്നുന്നു പേടി തോന്നുന്നു” എന്നെഴുതുമ്പോള്‍ മോഹന്‍ലാല്‍ കേരള ജനതയുടെ മുഴുവന്‍ നെഞ്ചിടിപ്പുകളും തന്റെ വരികളില്‍ പകര്‍ത്തി വയ്ക്കുന്നു.  തീര്‍ച്ചയായും കേരളത്തില്‍ ജീവിക്കുവാന്‍ മടിയും പേടിയും തോന്നുകയാണ്. വീണു കിട്ടിയ അവസരം മുതലാക്കാന്‍ ഉമ്മന്‍‌ചാണ്ടിയുടെ ‘ചെന്നായ ബുദ്ധി’ യിലൂടെ വന്ന ആഹ്വാനം കേട്ട് അധികം പേരൊന്നും പ്രതികരിക്കാതിരുന്നതിനു കാരണവും ഈ മടുപ്പല്ലാതെ മറ്റൊന്നുമാവാന്‍ കാര്യമില്ല. യാതൊരു പ്രതികരണങ്ങള്‍ക്കും ഫലമുണ്ടാക്കാനാവില്ല എന്ന തിരിച്ചറിവിലേക്ക് മുഖം തിരിക്കുന്ന അവസ്ഥയിലാണ് നാമിന്ന്. (അഴീക്കോട് മാഷിനെപ്പോലെ മുഖം നോക്കാതെ പ്രതികരിക്കാന്‍ കെല്‍പ്പുള്ളവര്‍ ഇന്നില്ലാതായിരിക്കുന്നു).  ഇവിടെ ജീവിതം വെട്ടേറ്റ മുഖം പോലെത്തന്നെ ബീഭത്സമാണ്. “ആത്മഹത്യയ്ക്കും കൊലക്കും ഇടയിലൂടാ‍ര്‍ത്തനാദം പോലെ പായുന്നു ജീവിതം“  എന്ന ചുള്ളിക്കാടിന്റെ വരികള്‍ക്ക്  പൂര്‍വ്വാധികം പ്രസക്തി കൈവരികയാണിപ്പോള്‍. 



ഉപ്പു തിന്നുന്നവര്‍ വെള്ളം കുടിക്കും എന്നതിന്റെ ഗുണപാഠം ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് മനസ്സിലാവുമോ എന്തോ. പക്ഷേ ചില നേതാക്കള്‍ വെള്ളം കുടിക്കുന്നതു കാണുമ്പോള്‍ ജനങ്ങള്‍ക്കു മനസ്സിനുള്ളില്‍ സംതൃപ്തി തോന്നുന്നുണ്ട്. കൊലപാതക രാഷ്ട്രീയം ഒരു പാര്‍ട്ടിയുടെ മാത്രം കുത്തകയല്ല എന്ന കാര്യം ജനങ്ങള്‍ മറന്നു പോകാന്‍ പാടില്ല. സി.പി.എമ്മിനോടൊപ്പം തന്നെ കോണ്‍ഗ്രസ്സും,  ബി.ജെ.പി.യും, ലീഗും, മറ്റനവധി തീവ്രവാദ രാഷ്ട്രീയ / മത സംഘടനകളും കേരളത്തില്‍ ഇന്നു നില നില്‍ക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും കാരണക്കാരാണ്.  അധികാരത്തിലിരിക്കുന്നവരും പുറത്തു നില്‍ക്കുന്നവരുമടങ്ങിയ അവിശുദ്ധ മത രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നവ തന്നെയാണ്. ഈ അന്തരീക്ഷം പാടേ മാറേണ്ടതുണ്ട്. പാര്‍ട്ടി നേതാക്കളും, മതനേതാക്കളും, സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരും ഇതിനു നേതൃത്വം നല്‍കുകയും ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ ആളുകളെ പ്രേരിപ്പിക്കേണ്ടതുമുണ്ട്. ഇവര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഇത് നിഷ്പ്രയാസം സാധിക്കാനാവുന്നതാണ്. 


ഇത്തരം കാര്യങ്ങള്‍ പ്രശസ്തരായവര്‍ പറയുമ്പോള്‍ അതെത്ര ചെറിയതായാല്‍പ്പോലും വലിയ മാധ്യമശ്രദ്ധ ലഭിക്കാറുണ്ട്.  പ്രശസ്തരായ പലരും മൌനം ഭജിക്കുമ്പോള്‍, വളരെ പ്രയത്നമില്ലാത്ത ലളിതമായ ഒരു ബ്ലോഗ് പോസ്റ്റു കൊണ്ട് മോഹന്‍ലാലിന് വലിയൊരു കാര്യം സാധിക്കാനായി എന്നിടത്താണ് അദ്ദേഹത്തിന്റെ ബ്ലോഗ് പോസ്റ്റിന്റെ പ്രസക്തി. 

(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)

2012, ജനുവരി 24, ചൊവ്വാഴ്ച

സുകുമാര്‍ അഴീക്കോട്


സാംസ്കാരിക കേരളത്തിന്റെ നഭസ്സില്‍ എന്നും മുഴക്കത്തോടെ നിന്ന ഉജ്ജ്വലമായ ശബ്ദം.
എതിരാളികളുടെയെല്ലാം ശബ്ദമടപ്പിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന ആ ശബ്ദവും അനിവാര്യമായ നിശ്ശബ്ദതയിലേക്ക്. 
ആശുപത്രിക്കിടക്കയില്‍ രോഗത്തോടു പൊരുതുമ്പോഴും സ്വതസിദ്ധമായ തന്റേടം കാത്തു സൂക്ഷിച്ചു. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് വിയോജിപ്പുകള്‍ ഉണ്ടായിരിക്കാമെങ്കിലും ചെറുപ്പക്കാര്‍ക്കു പോലുമില്ലാത്ത ചുറുചുറുക്കോടെ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ കേരളീയ സമൂഹത്തെ എപ്പോഴും ഉറക്കത്തില്‍ നിന്നുമുണര്‍ത്തുവാനുതകിയിരുന്നു. 
തന്നോടു വിഘടിച്ചു നിന്നവരെയെല്ലാം അനുനയിപ്പിച്ച് എല്ലാവരോടും വിട ചൊല്ലി ആ ശബ്ദം പ്രപഞ്ചത്തിന്റെ ശബ്ദത്തിലേക്ക് തിരികെപ്പോകുമ്പോള്‍, ശിരസ്സു നമിച്ച് - 
ആദരാഞ്ജലികള്‍

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഉറക്കം കെടുത്തുന്ന എഴുത്തുകള്‍









ചിലര്‍ക്ക് സത്യത്തെ ഭയവും വെറുപ്പുമാണ്. എപ്പോഴും അതിനെ തമസ്കരിക്കുവാനോ മൂടിവയ്ക്കുവാനോ ആയിരിക്കും അവരുടെ ശ്രമങ്ങളെല്ലാം. ചരിത്രത്തിലുടനീളം ഇത്തരം ഗൂഢശ്രമങ്ങളുടെ കറുത്ത അടയാളങ്ങള്‍ കാണാം.

രാമായണം നമ്മുടെ ആദ്യകാല ക്ലാസ്സിക്ക് കൃതികളില്‍ ഒന്നാണ്. ആദ്യകവി വാത്മീകിയാല്‍ വിരചിതം എന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. രാമായണത്തിലെ കഥാപാത്രങ്ങള്‍ക്കും, കഥകള്‍ക്കും, കഥാസന്ദര്‍ഭങ്ങള്‍ക്കും നിരവധി വ്യാഖ്യാനങ്ങളും പുനരാഖ്യാനങ്ങളുമുണ്ടായിട്ടുണ്ട്. ചെറുപ്പം മുതലേ ഹിന്ദു കുടുംബങ്ങളില്‍ നിത്യപാരായണത്തിനുപയോഗിക്കുന്ന ഒരു കൃതി എന്നതിനാല്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് രാമായണത്തിന്റെ വേരുകള്‍ ആഴത്തില്‍ ഇറങ്ങിച്ചെന്നിട്ടുണ്ട്. ഭാരതം വിട്ട് പുറം രാജ്യങ്ങളിലും രാമായണം ചെലുത്തിയ സ്വാധീനം നിസ്സാരമല്ല.


അങ്ങിനെ പല ദേശങ്ങളില്‍, പല കാലങ്ങളില്‍ വാമൊഴിയായും, വരമൊഴിയായും പടര്‍ന്ന രാമായണത്തിന് നിരവധി ഭാഷ്യങ്ങളുമുണ്ടായിട്ടുണ്ട് എന്നത് തികച്ചും സ്വാഭാവികം മാത്രം.  പ്രശസ്തനായ ഏ.കെ. രാമാനുജം എഴുതിയ ‘Three Hundred Ramayana’s: Five Examples and Three Thoughts on Translations” ( ‘300 രാമായണങ്ങള്‍ - അഞ്ച് ഉദാഹരണങ്ങളും വിവര്‍ത്തനങ്ങളെപ്പറ്റിയുള്ള മൂന്ന് ചിന്തകളും)” എന്ന ലേഖനത്തില്‍ ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഈ ലേഖനം കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങാളായി ദില്ലി യൂണിവേഴ്സിറ്റിയുടെ ബി.ഏ. പാഠ്യപദ്ധയില്‍ ഉള്‍പ്പെടുത്തി പഠിപ്പിച്ചു വരുന്നുണ്ട്.


അങ്ങിനെയിരിക്കെ ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ല എന്ന് ബി.ജെ.പി. എന്ന രാഷ്ട്രീയപ്പാര്‍ട്ടിക്ക് തോന്നാന്‍ തുടങ്ങുകയും, ബി.ജെ.പി തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി.യിലൂടെ പ്രസ്തുത ലേഖനം പാഠ്യപദ്ധതിയില്‍ നിന്നു തന്നെ നീക്കം ചെയ്യണമെന്നു കാണിച്ച് പ്രക്ഷോഭം അഴിച്ചു വിടുകയുമുണ്ടായി. പ്രശ്നം സുപ്രീം കോടതിയുടെ പരിഗണയ്ക്ക്
വരികയും കോടതി ഒരു 4 അംഗ കമ്മിറ്റിയെ വച്ച് പ്രശ്നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഏല്‍പ്പിക്കുകയുമുണ്ടായി. പ്രശ്നം പഠിച്ച 4 കമ്മിറ്റിക്കാരില്‍ മൂന്നു പേര്‍ക്കും ലേഖനത്തില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെ. സംഗതികള്‍ ഇങ്ങിനെയായിരിക്കെ ലേഖനം പാഠ്യപദ്ധതിയില്‍ നിന്നും നീക്കുവാന്‍ കമ്മിറ്റിയുടെ തീരുമാനത്തെ മറികടന്ന് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൌണ്‍സില്‍ തീരുമാനിച്ചിരിക്കുന്നു എന്നതാണ് കൌതുകകരമായ വാര്‍ത്ത. http://www.tehelka.com/story_main50.asp?filename=Ws241011RAMAYANA_RUCKUS.asp


രാമായണം എന്ന സീരിയല്‍ പുറത്തു വന്നതിനു ശേഷമായിരുന്നു ബി.ജെ.പി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടം ഉറപ്പിച്ചതെന്നത് ചരിത്രമാണ്. (രാമാനന്ദ് സാഗറിന്റെ ടി.വി.സീരിയലും അതിനു ശേഷം അദ്വാനി നടത്തിയ രഥയാത്രയും ഈ ഇടം ഉറപ്പിക്കലിന്റെ മുന്നോടിയായിരുന്നു എന്ന കാര്യം ഓര്‍മ്മപ്പെടുത്തുകയാണിവിടെ). തങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിനുതകിയ രാമായണത്തില്‍ നിന്നും ഭിന്നമായി വേറൊരു രാമായണമോ? അതു പാടില്ല എന്നതാണ് ബി.ജെ.പി. ഭാഷ്യത്തിന്റെ രത്നച്ചുരുക്കം.


രാമായണത്തിലെ പല ഭാഗങ്ങളും പല ആളുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന പ്രബലമായ വാദങ്ങള്‍ നിലനില്‍ക്കെ, രാമായണത്തിനു തന്നെ മുന്നൂറില്‍പ്പരം ഭാഷ്യങ്ങള്‍ നിലവിലുണ്ട് എന്ന സത്യം എന്തു കൊണ്ട് ഹൈന്ദവ മതത്തിന്റെ അനുയായികള്‍ക്ക് അനഭിമതമാകണം. ഇവിടെയും സത്യം നിലനില്‍ക്കണം എന്നതിനേക്കാള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമാകുന്നത് ഏതാണോ, സത്യമല്ലെങ്കില്‍പ്പോലും അത് സത്യമാണെന്ന് അംഗീകരിക്കപ്പെടണം എന്ന ബാലിശമായ വാദഗതിയാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നു കാണാം. രാമാനുജത്തിന്റെ ലേഖനം താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
http://www.sacw.net/IMG/pdf/AKRamanujan_ThreeHundredRamayanas.pdf


ഈയടുത്ത് കേരളത്തില്‍ ഉണ്ടായ സമാനമായ ഒരു സംഭവം ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. പത്താം ക്ലാസ്സിലെ സാമൂഹ്യപാഠ പുസ്തകത്തിലെ ചരിത്ര സത്യങ്ങളില്‍ ക്രൈസ്തവ സഭയ്ക്ക് മ്ലേച്ഛമെന്നു തോന്നിയ ഭാഗങ്ങള്‍ മുറിച്ചു മാറ്റുവാന്‍ നടത്തിയ ശ്രമങ്ങള്‍. യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തെത്തുടര്‍ന്നു സമൂഹത്തിലുണ്ടായ വന്‍ മാറ്റങ്ങളെക്കുറിച്ചുള്ള പാഠത്തില്‍ ക്രിസ്തുമത അധികാരികളുടേയും, പ്രഭുക്കന്മാരുടേയും ദുര്‍ഭരണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഉണ്ടെന്നതാണ് സഭയ്ക്ക്  തലവേദനയുണ്ടാക്കുന്നത്.  ഏറ്റവും  രസകരമായ കാര്യം വളരെക്കാലങ്ങളായി പ്രസ്തുത പാഠപുസ്തകത്തില്‍ പറയുന്ന ഭാഗങ്ങള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പഠിച്ചു കൊണ്ടിരുന്നവയാണെന്നും ഇപ്പോഴാണ് അതുണ്ടാക്കുന്ന പ്രതിഛായാ നഷ്ടത്തെപ്പറ്റിയും സഭയ്ക്ക് ബോധം വന്നതും എന്നതാണ്.  കുട്ടികള്‍ യഥാര്‍ത്ഥത്തിലുള്ള ചരിത്രം പഠിക്കുന്നത് സഭയെ വല്ലാതെ സംഭ്രമിപ്പിക്കുന്നുണ്ട് എന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. ഇതിനെക്കുറിച്ചു പഠിക്കുവാന്‍ നിയോഗിക്കപ്പെട്ട ബാബു പോള്‍ കമ്മിറ്റി സഭയുടെ ദുരാഗ്രഹങ്ങള്‍ക്കു മുന്നില്‍ മെഴുകുതിരി പോലെ ഉരുകി സഭയോടു ചേര്‍ന്നത് ചരിത്രബോധം എന്നത് ചിന്തിക്കുവാനുള്ള മനുഷ്യന്റെ കഴിവിനെ വന്ധീകരിച്ചു കൊണ്ടുള്ളതാണ് എന്ന് അടിവരയിട്ടു സ്ഥാപിച്ചു.

“ചരിത്രപഠനം ചരിത്രത്തെ ആക്ഷേപിക്കലല്ല; ചരിത്രത്തെ വികലമാക്കുന്ന പ്രവൃത്തിയുമല്ല. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കില്‍  അതുമാത്രം കണ്ടെത്തുന്നതും പൊതുജനസമക്ഷം അവതരിപ്പിക്കുന്നതും ചരിത്രപഠനമല്ല. ചരിത്രപഠനം എന്നതു ചരിത്രത്തിൽനിന്നു പാഠം പഠിക്കുകയാണ്‌. അതിനു സത്യസന്ധമായ സമഗ്രവീക്ഷണം കൂടിയേ തീരൂ.“ - സഭയെ ആക്ഷേപിക്കാന്‍ ചരിത്ര ദുര്‍വ്യാഖ്യാനം - എന്ന തന്റെ ലേഖനത്തില്‍   ബിഷപ് മാര്‍ ജോസഫ് കല്ലാര്‍‌റങ്ങാട്ട് ചരിത്രമെന്താണെന്ന് എഴുതിവിടുന്നത് കേട്ടാല്‍ നാം മൂക്കത്തു വിരല്‍ വച്ചുപോകും.  http://mym.smcnews.com/2011/05/blog-post_19.html  ചരിത്രം നടന്ന കാര്യങ്ങളുടെ സത്യസന്ധമായ രേഖപ്പെടുത്തലുകളാണെന്നിരിക്കെ കഴിഞ്ഞതെന്തായിരുന്നുവോ അതാണ് ചരിത്രം. അതില്‍ മുറിച്ചു മാറ്റലുകളോ, വെള്ള പൂശലുകളോ നടത്തിയാല്‍ ചരിത്രമാകില്ല.  ചരിത്രത്തെ അംഗീകരിക്കാനുള്ള ആര്‍ജ്ജവം പോലുമില്ലാത്തവര്‍ ചരിത്രത്തില്‍ നിന്നും എന്താണ് പഠിക്കുക.


പിറകോട്ടു നോക്കിയാല്‍ ഇനിയും കാണാം ഇത്തരം സംഭവങ്ങള്‍. റോഹിന്റണ്‍ മിസ്തിരിയുടെ “സച് എ ലോംഗ് ജേണി” (such a long journey - by Rohinton Mistry) എന്ന പുസ്തകം മുംബെ യൂണിവേഴ്സിറ്റിയുടെ രണ്ടാം വര്‍ഷ ബി.എ. സിലബസ്സില്‍ നിന്നും 20 വര്‍ഷത്തെ പഠിപ്പിക്കലിനു ശേഷം ഇതേ പോലെ തന്നെ പിന്‍‌വലിക്കപ്പെടാനിടയായത്  കഴിഞ്ഞ സെപ്തംബറില്‍. ഇതിനു പിന്നിലാകട്ടെ ശിവസേനയുടെ വിദ്യാര്‍ത്ഥി സംഘടന (ഭാരതീയ വിദ്യാര്‍ത്ഥി സേന) യായിരുന്നു. കാരണം ശിവസേനയെ പ്രസ്തുത പുസ്തകത്തില്‍ മോശമായി ചിത്രീകരിച്ചിട്ടുണ്ടത്രെ. ഇവിടേയും തങ്ങള്‍ക്കിഷ്ടമല്ലാത്തത് ചരിത്രമായാലും കഥയായാലും സഹിഷ്ണുതയോടെ പ്രതികരിക്കാനുള്ള കഴിവ് ഇത്തരം സംഘടനകള്‍ക്കു നഷ്ടമായി എന്നതാണ്.
http://www.indianexpress.com/news/after-20-years-such-a-long-journey-hits-sen/691700/
(Reading of excerpts from Rohinton Mistry’s book - 18 Oct 2010 Mumbai) http://www.sacw.net/article1626.html


മുകളില്‍ പറയുന്ന മൂന്നു സംഭവങ്ങളും കാണിക്കുന്നത് തങ്ങള്‍ക്ക് അനഭിമതമെന്നു തോന്നുന്നത് സമൂഹത്തിന്റെ മസ്തിഷ്കത്തില്‍ നിന്നും മായ്ച്ചു കളഞ്ഞ് അഭിമതമായതു ഏകപക്ഷീയമായി കുത്തി നിറക്കാനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമാണ്. ഇത്തരം നീക്കങ്ങള്‍ക്കു പിറകില്‍ വര്‍ത്തിക്കുന്ന ശക്തികള്‍ ഭൂരിപക്ഷ ഇന്ത്യന്‍ ജനതയുടെ സ്വരമല്ലാതിരിക്കുമ്പോഴും, അവരെടുക്കുന്ന തീരുമാനങ്ങള്‍ ഭൂരിപക്ഷത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ അവര്‍ക്കു കഴിയുന്നു എന്ന കാഴ്ച വളരെയധികം ഭീതിതമാണ്. ഇത്തരം അടിപ്പെടലുകള്‍  വിജ്ഞാനത്തെ വികലമാക്കുകയാണ് ചെയ്യുന്നത്.


മതാതിഷ്ഠിത രാഷ്ട്രങ്ങളില്‍ തങ്ങളുടേതില്‍ നിന്നും ഭിന്നമായ ചിന്തകള്‍ക്കു വിലങ്ങിട്ടിരിക്കുന്നതു പോലെ, ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്നഭിമാനിക്കുന്ന  ഭാരതത്തില്‍ സ്വതന്ത്ര ചിന്തകളുടെ ജിഹ്വകള്‍ക്ക് അടിക്കടി വിലങ്ങു വീണു കൊണ്ടിരിക്കുന്നു. എഴുത്തുകാര്‍ എന്തെഴുതണമെന്നും, വിദ്യാര്‍ത്ഥികള്‍ എന്തു പഠിക്കണമെന്നും മനുഷ്യരെ പരസ്പരം ലേബലുകളിട്ട് മാറ്റി നിര്‍ത്തുന്ന മാതാധിപന്മാരും, ഗുണ്ടാ രാഷ്ട്രീയക്കാരും തീരുമാനിക്കുന്ന ആസുരകാലത്തിലേക്ക് അതിവേഗം തള്ളിമാറ്റപ്പെട്ടു കൊണ്ടിരിക്കുകയാണു നാം.


അറിവ് വെളിച്ചമാണ്. അറിവാണ് നമ്മുടെ നിലനില്‍പ്പിന്റെ ആധാരം. അത് കലര്‍പ്പില്ലാത്തതാവണം. ആ അറിവില്‍ അന്ധകാരത്തിന്റെ വിഷം കലര്‍ത്തുന്നവര്‍ വലിയൊരു സാമൂഹ്യദ്രോഹമാണ് ചെയ്യുന്നത്.   തമസ്സോ മാ ജ്യോതിര്‍ഗമയ ... ഇരുളില്‍ നിന്നും വെളിച്ചത്തിലേക്കു നയിച്ചാലും എന്ന പ്രാര്‍ത്ഥനയാണ് ഭാരതീയ പാരമ്പര്യം.  പക്ഷെ  വെളിച്ചത്തെ ഇരുളാക്കുന്ന കാര്യത്തില്‍ തങ്ങളുടേതു മാത്രമാണ് തദ്ദേശീയ മതം എന്നഹങ്കരിക്കുന്ന ബി.ജെ.പി. - ശിവസേനാ കക്ഷികളും, വിദേശമണ്ണില്‍ നിന്നും ഇറക്കുമതിചെയ്യപ്പെട്ട മതത്തിന്റെ വക്താക്കളെന്ന് ആക്ഷേപിക്കപ്പെടുന്ന ക്രിസ്തുമത വിശ്വാസികളും തമ്മിള്‍ യാതൊരു വ്യത്യാസവുമില്ല.